ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ബാങ്കുകൾക്ക് പുതിയ നിർദ്ദേശം നൽകി സുപ്രീംകോടതി. സാധാരണയായി ചെറിയ ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകളിൽ പെട്ടെന്ന് വലിയ തുകയുടെ ഇടപാട് നടന്നാൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
ദില്ലി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ ബാങ്കുകൾക്ക് നിർദ്ദേശവുമായി സുപ്രീംകോടതി. ഉപഭോക്താവിന്റെ അക്കൗണ്ടുകളിൽ വൻകിട ഇടപാടുകൾ പെട്ടെന്ന് നടക്കുന്നത് കണ്ടാൽ മുന്നറിയിപ്പ് നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞു. തുച്ഛമായ തുകകൾ ഇടപാട് നടത്തിയ വ്യക്തികൾ പെട്ടെന്ന് വൻ തുക ഇടപാട് നടത്തുമ്പോൾ അത് പരിശോധിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി മുന്നറിയിപ്പ് നൽകുന്നതിനായുള്ള സംവിധാനം രൂപീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ആർബിഐ മാനദണ്ഡങ്ങൾ തയ്യാറാക്കിയെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കാൻ ആഭ്യന്തരമന്ത്രാലയത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചു.



