നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അലി ഗാസിയാണ് കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിന്നും 11.155 കിലോഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെടുത്തു.

തിരൂർ: മലപ്പുറം തിരൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വൈലത്തൂർ ജംഗ്ഷന് സമീപം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അലി ഗാസിയാണ് കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിന്നും 11.155 കിലോഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ കാർത്തികേയൻ.പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് കണ്ടെടുത്തത്.

അതിനിടെ ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുൻ കാപ്പ കേസിലെ പ്രതി കൂടി ആയ റമീസ്, ഇയാളുടെ കൂട്ടാളികളായ അജ്മൽ ഷാ, ബിലാൽ എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബും സംഘവും നടത്തിയ പരിശോധനയിലാണ് 5 ഗ്രാമോളം മെത്താഫിറ്റമിൻ 45 ഗ്രാം കഞ്ചാവ് എന്നിവയുമായി പ്രതികൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസർമാരായ അനീഷ്.റ്റി.എസ്, സന്തോഷ്‌, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുൽ, ജിയോ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷിബി എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.