കോഴിക്കോട് മരുതോങ്കര സ്വദേശിയായ 24-കാരൻ അഭിരാമിന്റെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സക്ക് പണം കണ്ടെത്താനായി നാട്ടുകാർ പണപ്പയറ്റ് സംഘടിപ്പിക്കുന്നു. ചെറുപ്പത്തിലെ അസുഖത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീട് ഇരു വൃക്കകളും തകരാറിലാവുകയുമായിരുന്നു.
കോഴിക്കോട്: ഒരു യുവാവിന്റെ ജീവിതം തിരികെ ലഭിക്കാനായി നാടൊന്നാകെ സ്‌നേഹപ്പയറ്റിന് ഒരുങ്ങുന്നു. കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലാണ് ചികിത്സാ സഹായാര്‍ത്ഥം പണം ശേഖരിക്കുന്നതിനായി പയറ്റ് സംഘടിപ്പിക്കുന്നത്. ഏഴാം വാര്‍ഡിലെ കൊന്നേക്കല്‍ പവിത്രന്റെ മകന്‍ അഭിരാം(24) ആണ് കാരുണ്യമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നത്.
ചെറുപ്പത്തിലുണ്ടായ അസുഖത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. നിരന്തരമായി മരുന്ന് കഴിച്ചതിന്റെ പാര്‍ശ്വഫലമായി പിന്നീട് ഇരുവൃക്കകളും തകരാറിലാവുകയും ചെയ്തു. നിലവില്‍ ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്കമാറ്റിവച്ചാല്‍ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചെത്താനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സക്ക് പണം കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിനിടെ സ്വന്തമായൊരു വീടുവെക്കാന്‍ പോലും ഈ കുടുംബത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ചേര്‍ന്ന് ഈ മാസം 25ാം തീയ്യതി പണപ്പയറ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ർ
എന്താണ് പണപ്പയറ്റ്
മലബാറിലെ വടക്കന്‍ പ്രദേശങ്ങളില്‍ സാധാരണയായി നടക്കാറുള്ള ചടങ്ങാണ് പണപ്പയറ്റ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി, നാട്ടുകാരെയെല്ലാം ക്ഷണിച്ച് ലഘു ഭക്ഷണം നല്‍കും. ചടങ്ങിന് എത്തുന്നവരെല്ലാം തങ്ങളാല്‍ കഴിയുന്ന തുക സംഘാടകന് കൈമാറും. ഇതാണ് പയറ്റിന്റെ രീതി. അഭിരാമിന്റെ ചികിത്സാ സാഹായം കണ്ടെത്താനായി ടിഎ മോഹനന്‍ കണ്‍വീനറും മിഥുന്‍ ഏരത്ത് ചെയര്‍മാനുമാനും പിപി സുപ്രഭ ട്രഷററുമായി കമ്മിറ്റി രൂപീകരിക്കുകയും കേരള ഗ്രാമീണ്‍ ബാങ്ക് മരുതോങ്കര ശാഖയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. നം: 40152101082816, ഐഎഫ്എസ്‌സി കോഡ്: കെഎല്‍ജിബി 0040152


