ക്വാറിയുടെ പ്രവര്‍ത്തനും അനധികൃതവും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തിലാണെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ 24 ദിവസമായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരം നടന്നുവരികയാണ്.

കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടക വസ്തു ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിനിടയില്‍ കല്ലിന്റെ ചീളുകള്‍ ദൂരേക്ക് തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ദേവസ്വംകാട് എന്ന സ്ഥലത്താണ് തിങ്കളാഴ്ച രാവിലെ 11.30ഓടെ അപകടമുണ്ടായത്. തെക്കനാട്ട് ഷോജി തോമസ് എന്നയാള്‍ക്ക് തലയിലും ചക്കാലക്കല്‍ ജലീല്‍ എന്നയാളുടെ കൈയ്യിലുമാണ് പരിക്കേറ്റത്. ദേവസ്വംകാടില്‍ ഒ.എ സെബാസ്റ്റിയന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്വാറി. ക്വാറിയുടെ പ്രവര്‍ത്തനും അനധികൃതവും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തിലാണെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ 24 ദിവസമായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരം നടന്നുവരികയാണ്. ഇതിനിടയിലാണ് ഇന്ന് രാവിലെയോടെ അപകടമുണ്ടായത്. ക്വാറിയുടെ നൂറുമീറ്ററോളം അകലത്തില്‍ സമരസമതിയുടെ പന്തല്‍ നിര്‍മിച്ചിരുന്നു. ഇതിന് സമീപത്തായി ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരുടേ മേലാണ് കരിക്കല്‍ ചീളുകള്‍ വന്ന് പതിച്ചത്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം