മലപ്പുറം കൊമ്പൻകല്ല് മഹാദേവ ക്ഷേത്രത്തിലെ ഒരു ലക്ഷത്തിലധികം വിലമതിക്കുന്ന വെള്ളി നിലവിളക്ക് മോഷ്ടിച്ച സംഭവത്തിൽ ശാന്തിക്കാരൻ അറസ്റ്റിൽ. 21കാരനായ അതുൽ കൃഷ്ണയാണ് പിടിയിലായത്.
മലപ്പുറം: ക്ഷേത്രത്തിലെ വെള്ളി നിലവിളക്ക് മോഷ്ടിച്ച സംഭവത്തിൽ ശാന്തിക്കാരൻ അറസ്റ്റിൽ. ചുങ്കത്തറ അണ്ടിക്കുന്ന് സ്വദേശി ആത്തൂർ വീട്ടിൽ അതുൽ കൃഷ്ണയാണ് (21) അറസ്റ്റിലായത്. ചാലിയാർ പഞ്ചായത്തിലെ പണപൊയിൽ കൊമ്പൻകല്ല് മഹാദേവ ക്ഷേത്രത്തിലാണ് മാർച്ച് 29ന് ഒരു ലക്ഷം രൂപയിലധികം വില മതിക്കുന്ന 450 ഗ്രാം തൂക്കം വരുന്ന നിലവിളക്ക് മോഷ്ടിച്ചത്.
ക്ഷേത്ര ഭരണസമിതി നൽകിയ പരാതിയിൽ നിലമ്പൂർ പൊലീസ് കേസ് എടുത്തിരുന്നു. പ്രതിഷ്ഠാദിനം കഴിഞ്ഞ് നട തുറന്ന ദിവസം അവധിയെടുത്ത സ്ഥിരം ശാന്തിക്കാരന് പകരമായി അതുൽ കൃഷ്ണയാണ് പൂജക്കെത്തിയത്. മോഷ്ടിച്ച നിലവിളക്ക് കോഴിക്കോട് പാളയത്തെ ജ്വല്ലറിയിൽ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് അകംമ്പാടം പൊക്കോടുള്ള കിരാത മൂർത്തി ക്ഷേത്രത്തിൽ പൂജക്കെത്തിയപ്പോൾ വിഗ്രഹത്തിലെ സ്വർണപ്പൊട്ട് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഭരണസമിതി ഇയാളെ പിടികൂടിയിരുന്നു. ഈ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊമ്പൻകല്ല് ക്ഷേത്രത്തിലെ വെള്ളി നിലവിളക്ക് മോഷണത്തിനും തുമ്പായത്.


