വനിതാ പ്രവര്‍ത്തകരുടെ മാര്‍ച്ചെന്ന് നേരത്തെ അറിയിച്ചിട്ടും സംഭവസ്ഥലത്ത് അഞ്ചു വനിതാ പൊലീസുകാര്‍ മാത്രമാണുണ്ടായത്. വനിതാപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസുകാരാണ്. വനിതാപ്രവര്‍ത്തകയെ ഒരു പൊലീസുകാരൻ കടിച്ചു മുറിവേല്‍പ്പിച്ചെന്നും മേയർ ആരോപിച്ചു.
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കെതിരെ ബോധപൂര്‍വം തുടര്‍ച്ചയായി ആക്രമണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന വട്ടിയൂര്‍ക്കാവ് സിഐ വിപിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മേയര്‍ വി.വി. രാജേഷ്. കഴിഞ്ഞ ദിവസം വനിതാ കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ പൊലീസ് മലിനജലം ഉപയോഗിച്ചാണ് ജലപീരങ്കി പ്രയോഗം നടത്തിയതെന്ന് മേയർ ആരോപിച്ചു. സാംക്രമികരോഗ സാധ്യതയുള്ള അണുബാധയേറ്റ മലിനജലം ഉപയോഗിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും വിവി രാജേഷ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നെട്ടയം മലമുകളില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസിനെതിരെ കല്ലേറ് നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് എഫ്‌ഐആറില്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും പൊലീസ് ബിജെപി പ്രവര്‍ത്തകരെയാണ് തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ബിജെപി പ്രവര്‍ത്തകനും പള്ളിക്കമ്മറ്റി സെക്രട്ടറിയുമായ ബിനുവിനെ ദീപു പിള്ള എന്ന പൊലീസുകാരന്‍ വയര്‍ലെസ് സെറ്റുപയോഗിച്ച് മുഖത്തിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പട്ടികജാതിയില്‍പ്പെട്ട സുജിത് എന്ന പ്രവര്‍ത്തകന്‍റെ തലയ്ക്കടിച്ച് 12 തുന്നലുകള്‍ ഉണ്ടാകത്തക്കവിധം സിഐ വിപിന്‍ ആക്രമിക്കുകയായിരുന്നു. സിഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നടപടി ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കുമെന്നും മേയര്‍ പറഞ്ഞു.
വനിതാ പ്രവര്‍ത്തകരുടെ മാര്‍ച്ചെന്ന് നേരത്തെ അറിയിച്ചിട്ടും സംഭവസ്ഥലത്ത് അഞ്ചു വനിതാ പൊലീസുകാര്‍ മാത്രമാണുണ്ടായത്. വനിതാപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസുകാരാണ്. വനിതാപ്രവര്‍ത്തകയെ കടിച്ചു മുറിവേല്‍പ്പിച്ച നൗഫല്‍ എന്ന പൊലീസുകാരനെതിരെയും ക്രൂരമായ മര്‍ദ്ദനം നടത്തിയ രാജേഷ് എന്ന പൊലീസുകാരനെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണ സമയം മുതല്‍ തന്നെ വട്ടിയൂര്‍ക്കാവ് സിഐ വിപിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരെയും പ്രചാരണ പ്രവര്‍ത്തനങ്ങളെയും ഏകപക്ഷീയമായി തടസ്സപ്പെടുത്താനുള്ള നീക്കങ്ങള്‍ ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം കൗണ്‍സിലറെ പരസ്യമായി അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷവും സിഐയുടെ അക്രമം ആവര്‍ത്തിക്കുകയാണ്. പൊലീസ് അതിക്രമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടന്ന ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സത്യവതി വി., മഞ്ജു ജി.എസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


