ഗ്ലാസ് കൊണ്ട് മറച്ച കടയിൽ ഗ്യാസ് ലീക്കായ വിവരം ആരും അറിഞ്ഞിരുന്നില്ല. ജീവനക്കാരിയായ സിമി ചായ ഉണ്ടാക്കാൻ സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതോടെ ഉഗ്ര സ്ഫോടനത്തില്‍ തീ പടര്‍ന്നാണ് പരുക്കേറ്റത്

തിരുവനന്തപുരം: നെടുമങ്ങാട് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. പൊട്ടിത്തെറിയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന അഴിക്കോട് സ്വദേശി നവാസ് (55) ഇന്നലെ പുലർച്ചെയും പാലോട് പ്ലാവറ സ്വദേശി സിമി സന്തോഷ് (45) ഇന്ന് രാവിലെയുമാണ് മരിച്ചത്. കഴിഞ്ഞ 14 നായിരുന്നു അഴിക്കോട് ജംഗ്ഷനിലെ ഹോട്ടലിൽ ഗ്യാസ് ചോർന്ന് പൊട്ടിത്തെറിയുണ്ടായത്. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയ അഴിക്കോട് മരുതിനകം റോഡരികത്ത് വീട്ടിൽ നവാസ് എന്നയാളുമാണ് അപകടത്തിൽപ്പെട്ടത്.

ഗ്യാസ് ലീക്കായത് അറിഞ്ഞില്ല

പരിക്കേറ്റ ഇവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പരുക്ക് ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗ്ലാസ് കൊണ്ട് മറച്ച കടയിൽ ഗ്യാസ് ലീക്കായ വിവരം ആരും അറിഞ്ഞിരുന്നില്ല. ജീവനക്കാരിയായ സിമി ചായ ഉണ്ടാക്കാൻ സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതോടെ ഉഗ്ര സ്ഫോടനത്തില്‍ തീ പടര്‍ന്നാണ് പരുക്കേറ്റത്. പരിക്കേറ്റ മൂന്നാമത്തെയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.