മലപ്പുറം ജില്ലയിലെ ദേശീയപാത 66-ൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടു. സർവീസ് റോഡുകൾ വൺവേ ആക്കുന്നതും, ബസുകൾ സർവീസ് റോഡിലൂടെ മാത്രം ഓടുന്നതും, അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.

മലപ്പുറം: ദേശീയപാത 66 സര്‍വീസ് റോഡുകള്‍ വണ്‍വേ ആക്കി മാറ്റാന്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തില്‍ തീരുമാനിച്ചു. സര്‍വീസ് റോഡ് തടസപ്പെടുത്തുന്ന ഓട്ടോ സ്റ്റാന്‍ഡുകള്‍, വാഹന പാര്‍ക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളുടെ പുന:ക്രമീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ദീര്‍ഘദൂര ബസുകള്‍ മാത്രമേ ഹൈവേ വഴി സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്റ്റേജ് ക്യാരേജ് ബസുകള്‍ സര്‍വീസ് റോഡുള്ള ഭാഗങ്ങളില്‍ അത് വഴി മാത്രമേ പോകാവൂ. നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തണം. ദേശീയപാതയില്‍ ബസുകള്‍ നിര്‍ത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. ഹൈവേയിലെ ക്യാമറകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ഡ്രൈവര്‍മാരുടെ കാഴ്ചയ്ക്ക് തടസമാകുന്ന രീതിയില്‍ റോഡരികില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, പെട്ടിക്കടകള്‍ മറ്റ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പിഡബ്ല്യുഡി, പിഡബ്ല്യുഡി എന്‍എച്ച് ഡിവിഷന്‍, എന്‍.എച്ച്.എ.ഐ, കെഎസ്ഇബി, എല്‍ എസ് ജി ഡി,ഹെല്‍ത്ത്, ബിഎസ്എന്‍എല്‍, കെഡബ്ലിയുഎ തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.