ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിന്‍ഡറുകള്‍ പിടിച്ചെടുത്തത്.

കല്‍പ്പറ്റ: 'വയനാട്ടിൽ അമിത വില നല്‍കാമെന്ന് പറഞ്ഞാല്‍ പോലും ചില സമയങ്ങളില്‍ സിലിണ്ടറുകള്‍ കിട്ടാനില്ല. ഞങ്ങള്‍ക്ക് തരുന്ന സിലിണ്ടറുകള്‍ക്ക് പല വിലയാണ്. ഭക്ഷണത്തിന്റെ വില ചെറുതായെങ്കിലും കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ല'- ഇത് സുല്‍ത്താന്‍ ബത്തേരിയിലെ ഒരു ഹോട്ടല്‍ നടത്തിപ്പുകാരന്‍റെ വാക്കുകളാണ്. വയനാട്ടില്‍ ഭക്ഷണ ശാലകളുടെ നടത്തിപ്പ് ഓരോ ദിവസം ചെല്ലുംതോറും പ്രതിന്ധിയിലാകുന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് മുകളില്‍ പറഞ്ഞ വാക്കുകള്‍. എല്ലാ ഹോട്ടലുകളിലും വിറകടുപ്പുകള്‍ നിര്‍മിക്കാന്‍ കഴിയില്ല. ഇത്തരം ഭക്ഷണശാലകളാണ് ഗ്യാസ് സിലിണ്ടറുകള്‍ക്ക് കൊള്ള വില നല്‍കി വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

മാനന്തവാടി, കല്‍പ്പറ്റ, വൈത്തിരി, പുല്‍പ്പള്ളി പനമരം, അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ അങ്ങാടികളിലെല്ലാം ഭക്ഷണ ശാലകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിന്‍ഡറുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. അനധികൃതമായി സിലിന്‍ഡറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധനകള്‍ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ ജെയിംസ് പീറ്റര്‍ അറിയിച്ചു.