മന്ത്രിമാരുമായുള്ള ചർച്ചയെയും പ്രതികളുടെ അറസ്റ്റിനെയും തുടർന്നാണ് തീരുമാനം. അതേസമയം, വനിതാ ഡോക്ടറെ ആക്രമിച്ചതിലും സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് ജില്ലയിലെ നിസ്സഹകരണ സമരം തുടരും.

തിരുവനന്തപുരം: ഭക്തജനങ്ങളുടെ വികാരവും പൊതുജന താല്പര്യവും മാനിച്ചുകൊണ്ട്, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി പൂർണ്ണമായും സഹകരിക്കാൻ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം തീരുമാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും ആയി കെ ജി എം ഒ എ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളുടേയും, അക്രമ സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലുമാണ് ഈ തീരുമാനം. കൂടാതെ, നാളെ മുതൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഔട്ട്‌പേഷ്യന്റ് സേവനങ്ങൾ പുനരാരംഭിക്കുന്നതാണ്.

അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ സംഘടന ശക്തമായി അപലപിക്കുന്നു. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സംഘടന തയ്യാറല്ല. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പോലും പരിഗണിക്കാതെ ഡോക്ടറെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയും അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തിൽ ജില്ലയിൽ തുടരുന്ന നിസ്സഹകരണ സമരം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകും.​ആശുപത്രി ആക്രമണത്തിന് ഉത്തരവാദികളായ ബാക്കി കുറ്റവാളികളെക്കൂടി ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ, വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.