തിരുവനന്തപുരം നഗരത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. പ്രതിസന്ധി പരിഹരിക്കാത്തതിൽ കൗൺസിലർമാർ പ്രതിഷേധിച്ചു. അടിയന്തരമായി വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തിരുവനന്തപുരം: ന​ഗരത്തിലെ മിക്ക വാർഡുകളിലും കുടിവെള്ളം മുടങ്ങുകയാണെന്ന് പ്രതിപക്ഷമായ കോൺ​ഗ്രസ്. നഗരത്തിൽ കുടിവെള്ളം മുടങ്ങുന്നതിനെതിരെ നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ കെ.എസ്. ശബരീനാഥന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി സൗത്ത് സോൺ ചീഫ് എഞ്ചിനീർ സുരജ നായരെ ഉപരോധിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ കുടിവെള്ള ദൗർലഭ്യത ഉണ്ടായിട്ടും ഇതുവരെ വാട്ടർ അതോറിറ്റിക്കാർ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. മന്ത്രി മന്ദിരങ്ങളിലും സർക്കാർ ഓഫീസുകളിലും കുടിവെള്ളമെത്തിച്ചാൽ പോരായെന്നും എന്നും വീടുകൾ, ചേരികൾ, തീരദേശം എന്നിവിടുങ്ങളിലും കുടിവെള്ളമെത്തിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പരീക്ഷകൾ, ഉത്സവങ്ങൾ, പൊങ്കാല, പെരുന്നാൾ നൊയമ്പ് എന്നിവയുടെ സമയമാണെന്നും ഇവയെ ബാധിക്കാത്ത തരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യമുയർന്നു.

ബിജെപി ഭരിക്കുന്ന കോർപറേഷന്റെ നിസംഗതയും കേരള സർക്കാരിനെതിരെ മിണ്ടാനുള്ള ഇടതുപക്ഷത്തിന്റെ ഭയവുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ഇവർ പറഞ്ഞു. കോൺട്രാക്ടർക്ക് പണംകൊടുക്കാനുണ്ടെന്ന് വാട്ടർ അതോറിറ്റിയും എല്ലാത്തിനും പണമുണ്ടെന്ന് സർക്കാരും പറയുമ്പോൾ ജനം ആരെ വിശ്വസിക്കണമെന്നും കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കുമെന്ന ചീഫ് എഞ്ചിനീയരുടെ ഉറപ്പ് പാലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് മുന്നറിയിപ്പ് നൽകി.