2022 നവംബർ അഞ്ചിനായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെ ഹോമിൽ നിന്ന് പതിനഞ്ച് വയസുള്ള രണ്ട് പെൺകുട്ടികൾ ഒളിച്ചോടി സുഹൃത്തിനെ കാണാൻ മെഡിക്കൽ കോളെജ് ഗ്രൗണ്ടിൽ എത്തിയത്
തിരുവനന്തപുരം: സർക്കാർ ഹോമിൽ നിന്ന് ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരനാണെന്ന് ആൾ മാറാട്ടം നടത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 35കാരന് 7 വർഷം തടവ് ശിക്ഷ. മെഡിക്കൽ കോളേജ് മടത്തുവിള വീട്ടിൽ വിഷ്ണുവിനാണ് ഏഴ് വർഷം കഠിന തടവും 65000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽക്കണമെന്നും ലീഗൽ സർവീസ് അതോറിട്ടി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. 2022 നവംബർ അഞ്ചിനായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെ ഹോമിൽ നിന്ന് പതിനഞ്ച് വയസുള്ള രണ്ട് പെൺകുട്ടികൾ ഒളിച്ചോടി സുഹൃത്തിനെ കാണാൻ മെഡിക്കൽ കോളെജ് ഗ്രൗണ്ടിൽ എത്തിയത്. അവിടെ വെച്ചു കുട്ടികളെ കണ്ട വിഷ്ണു താൻ പൊലീസ്കാരൻ ആണെന്നും എന്തിന് ഇവിടെ നിൽക്കുന്നു എന്നും ചോദിച്ച് വിരട്ടി. ഭയന്നുപോയ കുട്ടികൾ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിന്നും ഓടിയതോടെ ഇയാൾ കുട്ടികളുടെ പിന്നാലെ സ്കൂട്ടറിൽ പാഞ്ഞെത്തി. ഇവരെ പിന്തുടർന്ന പ്രതി ഭീഷണിപ്പെടുത്തി സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയായിരുന്നു പീഡനം. താൻ പറയുന്നത് ചെയ്താൽ ഹോമിൽ നിന്നും ചാടിയ കേസിൽ ഒഴിവാക്കി തരാം എന്ന് പറഞ്ഞ് കുട്ടികളെ നിർബന്ധപൂർവം ലോഡ്ജിൽ മുറി എടുത്ത് പീഡിപ്പിക്കുകയായിരുന്നു.
സ്കൂട്ടറിൽ പിന്തുടർന്നെത്തി ഭീഷണി, ലോഡ്ജിൽ മുറിയെടുത്ത് പീഡനം
വഴങ്ങാതിരുന്ന കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം ചെയ്തെന്നും പരാതിയിലുണ്ട്. പിറ്റേന്ന് പുലർച്ചെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിച്ചിട്ടു വരാം എന്ന് പറഞ്ഞു പ്രതി കുട്ടികളെ മെഡിക്കൽ കോളെജ് ജംഗ്ഷനിൽ ഇറക്കി വിട്ട് മുങ്ങുകയായിരുന്നു. ഈ സമയം കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾ എവിടെ പോകണമെന്നറിയാതെ മ്യൂസിയത്തിന് സമീപം എത്തിയപ്പോൾ പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് മൊഴി എടുത്തപ്പോൾ ആണ് പീഡന വിവരം പുറത്ത് വന്നത്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ.ആർ .എസ്. വിജയ് മോഹൻ ഹാജരായി. പൂജപ്പുര സബ് ഇൻസ്പെക്ടർ പ്രവീൺ വി പി, മെഡിക്കൽ കോളെജ് സബ് ഇൻസ്പെക്ടർ പ്രിയ എ എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു 42 രേഖകളും 8 തൊണ്ടിമുതലും ഹാജരാക്കി.


