കോഴിക്കോട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു. മൂങ്ങയെ കല്ലെറിഞ്ഞതാണെന്ന് പ്രതി കൃഷ്ണകുമാർ മൊഴി നൽകിയെങ്കിലും, ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. പരിക്കേറ്റ ഐശ്വര്യക്ക് ഇപ്പോഴും ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

കോഴിക്കോട്: ട്രെയിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയായ യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ യുവാവിനെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് കടലുണ്ടി സ്വദേശി കൃഷ്ണകുമാര്‍ ആണ് പിടിയിലായത്. ആലുവ യു.സി കോളേജ് വിദ്യാര്‍ത്ഥിനിയും വടകര പുറമേരി സ്വദേശിനിയുമായി ഐശ്വര്യക്കാണ് കീഴ്ത്താടിയെല്ലിന് സാരമായി പരിക്കേറ്റത്. ഐശ്വര്യ ഇപ്പോഴും ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍, മൂങ്ങയെ കല്ലെറിഞ്ഞതാണെന്നായിരുന്നു ഇയാള്‍ മൊഴി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 30നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പരീക്ഷാ അവധിയായതിനാല്‍ നാട്ടിലേക്ക് മടങ്ങിയ ഐശ്വര്യ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു. എട്ടാമത്തെ ജനറല്‍ കോച്ചില്‍ വിന്റോ സീറ്റിലാണ് ഇരുന്നിരുന്നത്. ഇതിനിടെ ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.

താടിയെല്ലിനും, പല്ലിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ കോഴിക്കോട് നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കി. ദിവസങ്ങള്‍ നീണ്ട ശ്രമകരമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കടന്നു വരുന്നതിനു മുന്‍പായി ഇതേ ഭാഗത്ത് വച്ചുതന്നെ വന്ദേഭാരത് ട്രെയിനിന് നേരെയും സമാനമായ രീതിയില്‍ കല്ലേറുണ്ടായിരുന്നു. കൃഷ്ണകുമാര്‍ ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.