ജിഎസ്ടി. പരിഷ്‌കാരങ്ങളിലൂടെ വിവിധ വ്യവസായങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ പത്തിരട്ടി നേട്ടമാണ് പൊതുജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്നതെന്ന് നിര്‍മല സീതാരാമന്‍

രക്ക് സേവന നികുതി പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇത് ജനങ്ങളുടെ കൈവശമുള്ള പണം വര്‍ദ്ധിപ്പിക്കുകയും, കൂടുതല്‍ ചെലവഴിക്കലുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ജി.എസ്.ടി. പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ഔട്ട്‌റീച്ച് ആന്‍ഡ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജി.എസ്.ടി. വരുമാനത്തിന്റെ 12 ശതമാനം സംഭാവന ചെയ്യുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങളും 5 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഇടത്തരം, പാവപ്പെട്ട ജനങ്ങള്‍ക്ക് വലിയ പ്രയോജനം ചെയ്യും. ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയിലെ പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജി.എസ്.ടി. കൗണ്‍സില്‍ ഈ തീരുമാനം എടുത്തതെന്നും അവര്‍ വ്യക്തമാക്കി.

ജിഎസ്ടി. പരിഷ്‌കാരങ്ങളിലൂടെ വിവിധ വ്യവസായങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ പത്തിരട്ടി നേട്ടമാണ് പൊതുജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 2018-ല്‍ 7.19 ലക്ഷം കോടി രൂപയായിരുന്ന ജി.എസ്.ടി. വരുമാനം 2025-ല്‍ 22.08 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചതായും അവര്‍ അറിയിച്ചു. നികുതിദായകരുടെ എണ്ണം 65 ലക്ഷത്തില്‍ നിന്ന് 1.51 കോടിയായി ഉയര്‍ന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നികുതി ഘടനയില്‍ വലിയ മാറ്റം

2025-ലെ ബജറ്റില്‍ ആദായനികുതിയിളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജി.എസ്.ടി. 2.0 പദ്ധതിക്ക് മോദി സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി നികുതി സ്ലാബുകളില്‍ മാറ്റം വരുത്തി. സാധാരണ ഉപയോഗത്തിനുള്ള സാധനങ്ങള്‍ക്ക് 5 ശതമാനവും മറ്റ് എല്ലാത്തിനും 18 ശതമാനവും നികുതിയായിരിക്കും പ്രാബല്യത്തില്‍ വരിക. നിലവിലുണ്ടായിരുന്ന 12 ശതമാനം, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കി.

പുതുക്കിയ ജി.എസ്.ടി. ഘടനയില്‍, ബ്രെഡ്, പാല്‍, പനീര്‍ തുടങ്ങിയവയ്ക്ക് ് നികുതിയില്ല. മറ്റ് മിക്ക നിത്യോപയോഗ സാധനങ്ങളും 5 ശതമാനം നികുതി സ്ലാബിലായിരിക്കും. 2017-ല്‍ 'ഒരു രാജ്യം ഒരു നികുതി' എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ജിഎസ്ടിക്ക് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമാണിതെന്നും ഇത് സാധാരണക്കാരെ ലക്ഷ്യമിട്ടാണ് നടപ്പാക്കിയതെന്നും ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്കുകള്‍ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ഭൂരിഭാഗത്തിന്റെയും നിരക്കുകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിലെ ബജറ്റില്‍ നല്‍കിയ ആദായനികുതി ഇളവും ജി.എസ്.ടി. പരിഷ്‌കാരവും സാധാരണക്കാരുടെ കൈവശം കൂടുതല്‍ പണം എത്തിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം