ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം ഏർപ്പെടുത്തുന്നത് ആർബിഐയുടെ പരിഗണനയിൽ. ഈ സമയത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ഇടപാട് റദ്ദാക്കാൻ സാധിക്കും. ഇത് തട്ടിപ്പിൽ നഷ്ടപ്പെട്ട പണം എളുപ്പത്തിൽ തിരികെ ലഭിക്കാൻ സഹായിക്കും. പതിവ് ഇടപാടുകാരെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കാനും സൗകര്യമുണ്ടാകും.
ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ നിർദേശവുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. 10,000യ്ക്ക് മുകളിലെ ട്രാൻസാക്ഷനുകൾക്ക് 1 മണിക്കൂർ വിൻഡോ കാലതാമസം വക്കുന്നത് പരിഗണനയിലെന്ന് വൃത്തങ്ങൾ അറിയിക്കുന്നു. പുതിയ നിർദേശ പ്രകാരം പണം അയക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം ഇൻസ്റ്റന്റ് ആയി ഡെബിറ്റ് ആകുമെങ്കിലും അയച്ച അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകാൻ ആയിരിക്കും ഈ 1 മണിക്കൂർ വിൻഡോ കാലതാമസമെടുക്കുക. പി 2 പി ഇടപാടുകള്‍ക്കു മാത്രമാകും ഈ പരിഷ്‌കരണം ബാധകമാകുക.
അതേ സമയം, ഉപഭോക്താവിന് ഉറപ്പുള്ള ട്രാൻസാക്ഷനുകളുടെ മേൽ 1 മണിക്കൂര്‍ വിന്‍ഡോ ഓവര്‍റൈഡ് ചെയ്യാനുള്ള അവസരവും ഉണ്ടാകും. അഥവാ പണം അയച്ച അക്കൗണ്ട് മാറിപ്പോകുകയോ, എന്തെങ്കിലും സാഹചര്യവശാൽ പണം അയക്കേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയോ ചെയ്താൽ ഈ 1 മണിക്കൂർ വിൻഡോയ്ക്കുള്ളിൽ ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്യാനുള്ള അവസരമുണ്ടാകുമെന്നതാണ് ഹൈലൈറ്റ്. അതായത് ഡെബിറ്റ് ആയ പണം പിന്നീട് മറ്റ് നൂലാമാലാകളൊന്നുമില്ലാതെ നിങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ എത്തുമെന്നർത്ഥം.
കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ 38 മടങ്ങ് വർധിച്ചുവെന്ന് ആർ ബി ഐയുടെ കണക്കുകൾ. ഇടപാടുകളുടെ മൊത്തം മൂല്യം മൂന്നിരട്ടിയായെന്നും ആർ ബി ഐയുടെ റിപ്പോർട്ട് പറയുന്നു. എന്നാൽ അതേ സമയം തന്നെ ഓതറൈസ്ഡ് പുഷ് പേയ്മെന്റ് (APP) തട്ടിപ്പുകളും ഗണ്യമായി ഉയർന്നിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർ, മറ്റ് ഉന്നത സ്ഥാനത്തിരിക്കുന്നവരായൊക്കെ നടിച്ച് ആളുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന രീതിയാണിത്. ഡിജിറ്റൽ പേയ്മെന്റുകൾ വഴിയുള്ള തട്ടിപ്പുകളാണ് ഇവയിൽ ഏറെയും. ഇത്തരം സ്കാം ഇടപാടുകൾ ഉപഭോക്താവ് തന്നെ കൺഫേം ചെയ്യുന്നതിനാൽ പിന്നീട് ആ പണം തിരിച്ചുപിടിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇവിടെയാണ് 1 മണിക്കൂർ ‘കൂൾ ഓഫ്’ സംവിധാനം പ്രയോജനകരമാകുക. 10,000യ്ക്ക് മുകളിലുള്ള UPI, IMPS, NEFT, RTGS, മൊബൈൽ വാലറ്റുകൾ, നെറ്റ് ബാങ്കിംഗ് ഉൾപ്പെടെയുള്ള ഇടപാടുകൾക്കാണ് 1 മണിക്കൂർ താമസം എടുക്കുക.
സംശയാസ്പദമായ ഇടപാട് ആണ് നടന്നതെങ്കിൽ ബാങ്ക് മറുപരിശോധനയ്ക്കും അറിയിപ്പ് നൽകും. അതേ സമയം, പതിവായി പണമിടപാട് നടത്തുന്ന വ്യക്തികളെ ‘വൈറ്റ്ലിസ്റ്റ്’ ചെയ്താൽ, അവർക്കുള്ള ട്രാൻസാക്ഷനുകൾക്ക് ഈ താമസം ബാധകമാകില്ല. അതേ സമയം, ഇത് എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും ആർബിഐ നൽകിയിട്ടില്ല.


