പുതിയ നിയമനം ലഭിക്കുന്നവരുടെ കാര്യത്തില്‍ കമ്പനികള്‍ക്ക് ശമ്പള ഘടന രൂപപ്പെടുത്തുന്നതില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും, കുറഞ്ഞ വേതന നിയമങ്ങള്‍ പാലിച്ചാല്‍ മതിയാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

നവംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ കോഡ് പ്രകാരം ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും അടിസ്ഥാന വേതനമായി നിശ്ചയിക്കണമെന്ന നിയമം നിലവില്‍വന്നതോടെ, പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവർക്ക് പ്രതിമാസം കൈയില്‍ കിട്ടുന്ന ശമ്പളംകുറയാന്‍ സാധ്യത. കൂടാതെ ഇത് കമ്പനികളുടെ ശമ്പളച്ചെലവില്‍ 5 മുതല്‍ 10 ശതമാനം വരെ വര്‍ധനവിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിയമം അനുസരിച്ച്, വേതനത്തിന്റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള ഘടകങ്ങള്‍ (ബത്തകള്‍, വേരിയബിള്‍ പേ തുടങ്ങിയവ) മൊത്തം വേതനത്തിന്റെ പകുതിയിലധികം വന്നാല്‍, അധികമുള്ള തുകയെ അടിസ്ഥാന വേതനത്തോട് കൂട്ടിച്ചേര്‍ക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതോടെ, വേരിയബിള്‍ പേ കൂടുതലുള്ളവരുടെ ശമ്പള ഘടന മാറ്റേണ്ടിവരും. ഇത് പ്രൊവിഡന്റ് ഫണ്ട് (പി.എഫ്.), ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍.പി.എസ്.), ഗ്രാറ്റുവിറ്റി എന്നിവയുടെ വിഹിതം വര്‍ദ്ധിപ്പിക്കുകയും, തല്‍ഫലമായി പ്രതിമാസ കയ്യില്‍ കിട്ടുന്ന ശമ്പളം കുറയുകയും ചെയ്യും.

ഗ്രാറ്റുവിറ്റി ബാധ്യത ഉയരും

പുതിയ നിയമം വരുന്നതോടെ, മുമ്പ് അവസാനമായി കൈപ്പറ്റിയ അടിസ്ഥാന ശമ്പളത്തെയും ക്ഷാമബത്തയെയും മാത്രം ആശ്രയിച്ചിരുന്ന ഗ്രാറ്റുവിറ്റി ഉയര്‍ന്ന തുകയിലേക്ക് മാറും. ഇത് തൊഴിലുടമകള്‍ക്ക് ഗ്രാറ്റുവിറ്റിയായി കൂടുതല്‍ തുക നല്‍കേണ്ട ബാധ്യത വരുത്തിവയ്ക്കും. വര്‍ധിച്ചുവരുന്ന ഈ ചെലവ് നികത്തുന്നതിനായി, കമ്പനികള്‍ പുതിയതായി ചേരുന്നവരുടെ സി.ടി.സി. ഘടനയില്‍ മാറ്റങ്ങള്‍ വരുത്തും. മൊത്തത്തിലുള്ള ശമ്പളച്ചെലവില്‍ വര്‍ദ്ധനവുണ്ടാകാതിരിക്കാന്‍ മറ്റ് ശമ്പള ഘടകങ്ങള്‍ കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നാണ് സൂചന. അടിസ്ഥാന ശമ്പളം കൂടുന്നതിനനുസരിച്ച് ഗ്രാറ്റുവിറ്റി പേഔട്ടും കൂടും. മൊത്തത്തിലുള്ള ചെലവ് നിയന്ത്രിക്കാന്‍, പുതിയ ജീവനക്കാരുടെ സി.ടി.സി.യിലെ മറ്റ് ഘടകങ്ങള്‍ കുറയ്ക്കുന്നതിന് സാധ്യതയുണ്ട്. ഇത് അവരുടെ ശമ്പളം കുറയ്ക്കാന്‍ ഇടയാക്കും.

എന്നാല്‍, പുതിയ നിയമനം ലഭിക്കുന്നവരുടെ കാര്യത്തില്‍ കമ്പനികള്‍ക്ക് ശമ്പള ഘടന രൂപപ്പെടുത്തുന്നതില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും, കുറഞ്ഞ വേതന നിയമങ്ങള്‍ പാലിച്ചാല്‍ മതിയാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഉയര്‍ന്ന അടിസ്ഥാന ശമ്പളം ഉള്‍ക്കൊള്ളാന്‍ എച്ച്.ആര്‍.എ., സ്‌പെഷ്യല്‍ അലവന്‍സ് പോലുള്ള മറ്റ് ഘടകങ്ങള്‍ കുറച്ചുകൊണ്ട് കമ്പനികള്‍ക്ക് പുതിയ ജീവനക്കാരുടെ സി.ടി.സി. പുനഃക്രമീകരിക്കാന്‍ കഴിയും.

നിലവിലെ ജീവനക്കാര്‍ക്ക് ഇളവില്ല

നിലവിലുള്ള ജീവനക്കാരുടെ ശമ്പളം, നിയമം പാലിക്കുന്നതിന്റെ പേരില്‍ ഏകപക്ഷീയമായി കുറയ്ക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. പരസ്പര സമ്മതമില്ലാതെ ശമ്പളം കുറയ്ക്കാന്‍ ശ്രമിക്കുന്നത് നിയമപരമായ വെല്ലുവിളികള്‍ക്ക് ഇടയാക്കും.

ഉയര്‍ന്ന ചെലവ് ബാധിക്കുന്നത് ആരെ?

'വേതനം' സി.ടി.സി.യുടെ 50 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തുന്ന കമ്പനികള്‍ക്കാണ് ഗ്രാറ്റുവിറ്റി ബാധ്യത വര്‍ദ്ധിക്കുക. ഐ.ടി./ഐ.ടി.ഇ.എസ്., മാധ്യമങ്ങള്‍, കയറ്റുമതി മേഖലകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കാം. 15 ലക്ഷം രൂപ സി.ടി.സി.യുള്ള ഒരു ജീവനക്കാരന്റെ ശമ്പളത്തില്‍ പുതിയ കോഡ് വരുന്നതിനു മുന്‍പും ശേഷവുമുള്ള ഏകദേശ മാറ്റം താഴെക്കൊടുക്കുന്നു

പഴയ തൊഴില്‍ കോഡ് അനുസരിച്ച് 15 ലക്ഷം രൂപ വാര്‍ഷിക സി.ടി.സി. ഉണ്ടായിരുന്ന ഒരു ജീവനക്കാരന്റെ മൊത്തം വേതനം 4,50,000 രൂപയും സ്‌പെഷ്യല്‍ അലവന്‍സ് 9,11,355 രൂപയുമായിരുന്നു. ഈ ഘട്ടത്തില്‍ തൊഴിലുടമയുടെ ഗ്രാറ്റുവിറ്റി വിഹിതം 21,645 രൂപയായിരുന്നത്, പുതിയ തൊഴില്‍ കോഡ് വന്നതോടെ 36,075 രൂപയായി ഉയര്‍ന്നു. പുതിയ നിയമപ്രകാരം ജീവനക്കാരന്റെ മൊത്തം വേതനം 7,50,000 രൂപയായി വര്‍ധിക്കുകയും, സ്‌പെഷ്യല്‍ അലവന്‍സ് 5,18,925 രൂപയായി കുറയുകയും ചെയ്തു.

ഇതിന്റെ ഫലമായി, പഴയ രീതിയില്‍ 12,31,484 രൂപയായിരുന്ന വാര്‍ഷികാടിസ്ഥാനത്തില്‍ കൈയില്‍ കിട്ടുന്ന തുക പുതിയ കോഡ് അനുസരിച്ച് 11,78,925 രൂപയായി കുറഞ്ഞു. അതായത്, പ്രതിമാസം ഏകദേശം 1,02,624 രൂപ കൈപ്പറ്റിയിരുന്ന ജീവനക്കാരന്, പുതിയ ഘടനയില്‍ 98,244 രൂപയായി കുറവുണ്ടായി. ഇത് പ്രതിമാസ ശമ്പളത്തില്‍ ഏകദേശം 4,380 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

ഗ്രാറ്റുവിറ്റി സി.ടി.സി.യില്‍ ഇല്ലെങ്കില്‍

ചില കമ്പനികള്‍ ഗ്രാറ്റുവിറ്റി സി.ടി.സി.യുടെ ഭാഗമായി കാണിക്കാറില്ല. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരെ ഈ മാറ്റം കാര്യമായി ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഗ്രാറ്റുവിറ്റി ഒരു നിയമപരമായ ആനുകൂല്യമാണ്. സി.ടി.സി.യില്‍ ഇത് കാണിക്കുന്നത് ജീവനക്കാരന്റെ ഭാവിയിലെ ആകെ സാധ്യതയുള്ള നഷ്ടപരിഹാരം സൂചിപ്പിക്കാന്‍ മാത്രമാണ്.