കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന്  മോദി വിമർശിച്ചിരുന്നു

ദില്ലി: എ ഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാർഗരറ്റ് ആൽവ രംഗത്ത്. അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അന്തസ്സും, അച്ചടക്കവും ഉത്തരവാദിത്തവും കാട്ടണം എന്ന് അവര്‍ വിമര്‍ശിച്ചു. എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്ത് വന്നിരുന്നു. ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്നമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് ശ്രമിച്ചതെന്നും കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മോദി വിമർശിച്ചത്. എന്നാൽ അഴിമതി ആരോപണം ഉന്നയിച്ച് 16 വര്‍ഷം മുന്‍പ് കോമൺ വെൽത്ത് ഗെയിംസ് വേദിയിൽ ബിജെപി നടത്തിയ പ്രതിഷേധം ഓര്‍മ്മപ്പെടുത്തിയാണ് പ്രധാനമന്ത്രിയുടെ ആക്ഷേപങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്.

യുപിയിലെ മീററ്റിൽ അതിവേഗ റെയിൽപ്പാതയടക്കം ഉദഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എഐ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഷർട്ടൂരി പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ പരിപാടിയായിരുന്നു എഐ സമ്മേളനം. ആ പരിപാടിയിൽ ലോക നേതാക്കള്‍ക്ക് മുന്നിൽ ഷര്‍ട്ടൂരി ഇന്ത്യയെ കോണ്‍ഗ്രസ് നാണം കെടുത്തി. മോദിയോടും എൻഡിഎയോടും വിരോധമാകാം. എന്നാൽ, എഐ സമ്മേളനം രാജ്യത്തിന്‍റെ പരിപാടിയാണ്. അതിൽ പോലും മര്യാദ കാണിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കണമെങ്കിൽ ആദ്യം ജനങ്ങളെ മനസിലാക്കണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തെ ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ പിന്തുണക്കാത്തതും പ്രധാനമന്ത്രി വിമർശിക്കാൻ ഉപയോഗിച്ചിരുന്നു.