കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് വിഡി സതീശനെതിരെ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്
എറണാകുളം: കൊച്ചി നഗരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഫ്ലക്സ്. എറണാകുളം ഡിസിസി ഓഫീസിന്റെ എതിർവശത്താണ് വി ഡി സതീശനെതിരെ രൂക്ഷമായി വിമർശിച്ചും, രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്ലക്സ് ഉയര്‍ത്തിയത്. പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ളക്സില്‍ പറയുന്നു. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസി കര്‍ശന വിലക്ക് പ്രഖ്യാപിച്ചു . മുഖ്യമന്ത്രി പോരിലെ എതിര്‍പ്പ് എല്ലാ നേതാക്കളെയും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിളിച്ചറിയിച്ചു. ഏറ്റുമുട്ടലിൽ ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ക്കും അതൃപ്തിയുണ്ട് . സതീശന് അനുകൂലമായി ലീഗീനുള്ളിൽ അഭിപ്രായം ഉയര്‍ന്നതായി വാര്‍ത്ത വന്നതിൽ കോണ്‍ഗ്രസിലെ മറു ചേരികള്‍ക്കും നീരസം ഉണ്ട് . വിലക്കിനിടയിലും ചെന്നിത്തലയെ അനുകൂലിച്ച ഇംഗ്ലീഷ് ദിന പത്രത്തിൽ പരസ്യം വന്നു. സതീശനായി ഫ്ലക്സ് ഉയര്‍ന്നു . കെസി പക്ഷവും നീക്കം തുടരുന്നു. വിലക്ക് വരേണ്ടത് മാധ്യമങ്ങള്‍ക്കെന്ന് പറഞ്ഞ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിന് മാധ്യമങ്ങളെ പഴിക്കുകയാണ് കെപിസിസി പ്രസിഡന്റ്
അതേ സമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ പക്ഷം പിടിക്കാനില്ലെന്ന് കേരള കോൺഗ്രസ് സൂചിപ്പിച്ചു. മുഖ്യമന്ത്രി തീരുമാനം കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് ഫ്രാൻസിസ് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . കോൺഗ്രസിൻ്റെ കാര്യത്തിൽ ഘടക കക്ഷികൾ അഭിപ്രായം പറയുന്നത് ശരിയല്ല കോൺഗ്രസ് തീരുമാനത്തിൽ ഘടക കക്ഷികൾക്ക് എങ്ങനെ ഇടപെടാൻ കഴിയും കോൺഗ്രസ് നേതൃത്വം ചോദിച്ചാൽ മാത്രമാണ് അഭിപ്രായം പറയേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെ എല്ലാവരും അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


