ഉത്തർപ്രദേശിലെ ബദായൂനിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീകരമായ ആക്രമണം. രക്ഷാപ്രവർത്തനത്തിനിടെ ശുഭം പ്രതാപ് സിങ് എന്ന ഉദ്യോഗസ്ഥനെ പന്നി കടിച്ചു വലിച്ചിഴച്ചു. 

ബദായൂൻ: ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിൽ കാട്ടുപന്നിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ പന്നിയുടെ അതിരൂക്ഷമായ ആക്രമണം. വെള്ളിയാഴ്ച സിർസൗലി ഗ്രാമത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ശുഭം പ്രതാപ് സിങ്ങിന് പരിക്കേറ്റത്. ആക്രമണത്തിന്റെ ഭീകരമായ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നി വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്. വല ഉപയോഗിച്ച് പന്നിയെ വളയാൻ ശ്രമിക്കുന്നതിനിടെ പന്നി പെട്ടെന്ന് ശുഭം പ്രതാപിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ഉദ്യോഗസ്ഥനെ നിലത്തിട്ട പന്നി അദ്ദേഹത്തെ കടിച്ചു വലിച്ചിഴച്ചു. ശുഭത്തെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ വടികളുമായി പന്നിയെ നേരിട്ടു. പന്നിയെ തുടർച്ചയായി വടികൊണ്ട് അടിച്ചിട്ടും അത് ശുഭത്തെ വിടാൻ പന്നി തയ്യാറായില്ല. ഏകദേശം രണ്ട് മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പന്നിയെ ഓടിക്കാനും ശുഭത്തെ അവിടെനിന്ന് മാറ്റാനും സാധിച്ചത്. ആക്രമണത്തിൽ ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റ ശുഭത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. വന്യമൃഗങ്ങളെ നേരിടുമ്പോഴുണ്ടാകുന്ന അപകടസാധ്യതകൾ എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

Scroll to load tweet…