കുവൈത്തിന്‍റെ സുരക്ഷയ്ക്ക് പിന്തുണ തുടരുമെന്ന് ബ്രിട്ടൻ. ബ്രിട്ടീഷ് എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ പ്രസ്താവനയിൽ, 'റാപിഡ് സെൻട്രി'   സംവിധാനത്തിന്‍റെ വിന്യാസത്തിന് പിന്തുണ നൽകുന്ന ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സ് സംഘത്തെ കഴിഞ്ഞ ആഴ്ച എംബസിയിൽ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.

കുവൈത്ത് സിറ്റി: വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായിട്ടുണ്ടെങ്കിലും കുവൈത്തിന്‍റെ സുരക്ഷയ്ക്കുള്ള ബ്രിട്ടന്‍റെ പിന്തുണ ഉറച്ച നിലയിൽ തുടരുമെന്ന് കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ കുദ്സി റഷീദ് വ്യക്തമാക്കി. ബ്രിട്ടീഷ് എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ പ്രസ്താവനയിൽ, 'റാപിഡ് സെൻട്രി' (Rapid Sentry) സംവിധാനത്തിന്‍റെ വിന്യാസത്തിന് പിന്തുണ നൽകുന്ന ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സ് സംഘത്തെ കഴിഞ്ഞ ആഴ്ച എംബസിയിൽ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.

ഈ സംവിധാനം ഡ്രോൺ ഭീഷണികളെ നേരിടുന്നതിനായി കുവൈത്തിന്റെ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ബ്രിട്ടീഷ് പ്രതിരോധ അറ്റാഷെ കർണൽ നീൽ മാരിയറ്റ് സന്നിഹിതനായിരുന്ന യോഗത്തിൽ, സംഘത്തിന്റെ പ്രവർത്തനങ്ങളും കുവൈത്ത് സേനയുമായി നടക്കുന്ന ഏകോപനവും സഹകരണവും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ സ്ഥിതി കുറച്ച് ശാന്തമായാലും സ്ഥിരമായ ജാഗ്രതയും തയ്യാറെടുപ്പും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ ബ്രിട്ടൻ തുടർന്നും പിന്തുണ നൽകുമെന്നും അംബാസഡർ വ്യക്തമാക്കി.

സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും രം​ഗത്ത്

യുഎസ്-ഇറാൻ-ഇസ്രായേൽ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും രം​ഗത്ത്. പാക് - ചൈന അഞ്ചിന സമാധാന നീക്കം ചർച്ച ചെയ്തു. പാക് - ചൈന വിദേശകാര്യ മന്ത്രിമാർ സംസാരിച്ചു. നേരത്തെ അഞ്ചിന പദ്ധതി ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സജീവമാക്കുന്നത്. പാകിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ 21 മണിക്കൂർ സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച ഉപാധികൾ അം​ഗീകരിക്കാത്തായതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഹോർമുസ് പൂർണമായി തുറന്നില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും തിങ്കളാഴ്ച ഉപരോധം പ്രാബല്യത്തിൽ വന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമാധാന നീക്കവുമായി ചൈനയും പാകിസ്ഥാനും രം​ഗത്തെത്തുന്നത്.