പഴയ ഫോണുകളും ലാപ്ടോപ്പുകളും അപൂർവ ഭൂലോഹ കാന്തങ്ങളുടെ ഒളിഞ്ഞ ഖനികളാണ്. യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയില്‍ ഉത്തരം മാഗ്നറ്റുകള്‍ ഉപയോഗിക്കുന്നു.
ഇന്ത്യൻ വീടുകളിലെ പൊടിപിടിച്ച അലമാരകളിലും കോണുകളിലുമൊക്കെ ഒളിഞ്ഞിരിക്കുന്ന പഴയ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും വെറും ഇലക്ട്രോണിക് മാലിന്യമല്ല. ശാസ്ത്രീയമായി നോക്കുമ്പോൾ, അവ ധാതു നിക്ഷേപങ്ങളാണ്. ഇലക്ട്രോണിക് ഉപകരണങ്ങളിലായി റെയര്‍-എര്‍ത്ത് മാഗ്നറ്റുകളുടെ വലിയ ശേഖരം രാജ്യത്തിനുള്ളിൽ തന്നെയുണ്ടെന്ന് ചുരുക്കം. പ്രത്യേക കാന്തങ്ങൾ, അത്യന്തം ശുദ്ധമായ ലോഹങ്ങൾ എന്നിവ പോലുള്ള ഉയർന്ന പ്രകടന ശേഷിയുള്ള ഘടകങ്ങൾ പ്രതിരോധത്തിനും ആധുനിക സാങ്കേതിക വിദ്യകൾക്കും ഇന്ന് അനിവാര്യമാണെന്നിരിക്കേ ഇവ ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കുകയും ഉപയോഗിക്കുകയുമാണ് അനിവാര്യം.
നിങ്ങളുടെ പഴയ ഫോണുകളും ലാപ്ടോപ്പുകളും ഒരു നിധിയാണോ?
പഴയ ഫോണുകളും ലാപ്ടോപ്പുകളും അപൂർവ ഭൂലോഹ കാന്തങ്ങളുടെ ഒളിഞ്ഞ ഖനികളാണ്. യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയില്‍ ഉത്തരം മാഗ്നറ്റുകള്‍ ഉപയോഗിക്കുന്നു. നിയോഡിമിയം, സാമാരിയം പോലുള്ള അപൂർവ ഭൂലോഹ മൂലകങ്ങൾ ചേർത്ത് നിർമ്മിക്കുന്ന ഈ കാന്തങ്ങൾക്ക് സാധാരണ പരമ്പരാഗത ഇരുമ്പ് കാന്തങ്ങളെക്കാൾ വലുപ്പം കുറവാണ്. പക്ഷേ ഈ ചെറിയ വലിപ്പത്തിലും അവ ശക്തമായ കാന്തിക ശക്തി ഇവ നൽകുന്നു. ഗ്രേറ്റർ നോയിഡ ആസ്ഥാനമായ 'ലോഹം' എന്ന കമ്പനിയിലെ റിസൈക്ലിംഗ് വിഭാഗം മേധാവി സയ്യിദ് ഗസൻഫർ അബ്ബാസ് സഫ്വിയെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്, ഒരു സാധാരണ കോബാൾട്ട് ഖനി ഒരു ടൺ പാറയിൽ നിന്ന് ഒന്നു മുതൽ രണ്ട് കിലോ വരെ കോബാൾട്ട് മാത്രം നൽകുമ്പോൾ, ഉപയോഗിച്ച ഒരു ടൺ ബാറ്ററി മെറ്റീരിയലിൽ 50 മുതൽ 80 കിലോ വരെ കോബാൾട്ട് ലഭ്യമാണ് എന്നാണ്. അതായത്, ഏകദേശം 40 മടങ്ങ് കൂടുതല്‍.
ഇന്ത്യയ്ക്ക് കേരളത്തിന്റെയും ഒഡിഷയുടെയും തീരങ്ങളിൽ സമ്പന്നമായ മോണസൈറ്റ് മണൽ നിക്ഷേപങ്ങൾ ഉണ്ട്. എന്നിട്ടും അസംസ്കൃത മണൽ കയറ്റുമതി ചെയ്ത് വിലകൂടിയ മാഗ്നറ്റുകള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥ ഇന്ത്യയില്‍ തുടരുന്നു. ലോകത്തിലെ റെയര്‍-എര്‍ത്ത് മിനറലുകളുടെ 90 ശതമാനവും ചൈനയാണ് നിലവിൽ ശുദ്ധീകരിക്കുന്നത്. അതിനാല്‍ ഇ-വേസ്റ്റുകളില്‍ നിന്ന് ഇത്തരം ഘടകങ്ങള്‍ വീണ്ടെടുക്കുന്നത് ഈ മേഖലയില്‍ ചൈനയ്ക്കുള്ള മേല്‍ക്കോയ്മ തകര്‍ക്കുന്നതില്‍ ഇന്ത്യക്ക് നിര്‍ണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാലിതിന് ശക്തവും സുരക്ഷതവുമായ ശാസ്ത്രീയ സംവിധാനങ്ങള്‍ വേണം. ഇന്ത്യൻ ലാബുകളിൽ 900 ഡിഗ്രി സെൽഷ്യസ് താപനിലയില്‍ ‘ആറ്റോമിക് റീസെറ്റ്’ വഴി കാന്തങ്ങളെ 99.9 ശതമാനം ശുദ്ധിയിലേക്ക് എത്തിക്കാം.
റീസൈക്ലിംഗ് ഇന്ത്യയുടെ ആഗോള ശക്തിയെ എങ്ങനെ നിർവചിക്കുന്നു?
എങ്കിലും ഇക്കാര്യത്തിൽ വെല്ലുവിളികളും നിലനിൽക്കുന്നു. ഇന്ത്യയിൽ ശുദ്ധീകരിച്ച ലോഹ രാസവസ്തുക്കൾക്ക് ആഭ്യന്തര വിപണി പര്യാപ്തമല്ല. വലിയ തോതിൽ പുതിയ ബാറ്ററി സെല്ലുകൾ നിർമ്മിക്കാൻ ആവശ്യമായ ഫാക്ടറികൾ കുറവായതിനാൽ, റിസൈക്ലിംഗ് ചെയ്ത വസ്തുക്കൾ പലപ്പോഴും കയറ്റുമതി ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. പഴയ ഉപകരണങ്ങളിൽ നിന്ന് വീണ്ടെടുത്ത ഘടകങ്ങള്‍ രാജ്യത്തിനുള്ളിൽ തന്നെ ഭാവിയെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. നിങ്ങളുടെ പഴയ ഫോണുകൾ വെറും മാലിന്യമല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.



