ബെംഗളൂരു ബന്നാർഘട്ട റോഡിൽ മദ്യലഹരിയിലായിരുന്ന രണ്ട് യുവതികൾ ടാക്സി ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് മർദ്ദിക്കുകയും നാട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. അപകടത്തെക്കുറിച്ച് ചോദിച്ചതിനായിരുന്നു ഈ പരാക്രമം. പിന്നാലെ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബെംഗളൂരു ബന്നാർഘട്ട റോഡിലെ ഹുളിമാവിൽ മദ്യലഹരിയിൽ രണ്ട് യുവതികൾ നടത്തിയ പരാക്രമങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നത്. ടാക്സി ഡ്രൈവറെ മർദ്ദിക്കുകയും നാട്ടുകാർക്ക് നേരെ അശ്ലീലാംഗ്യം കാണിക്കുകയും ചെയ്ത യുവതികളെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

സുഹൃത്തുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്നു യുവതികൾ എന്നാണ് കരുതുന്നത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് അഹമ്മദ് എന്ന വ്യക്തിയുടെ ടാക്സിക്ക് പിന്നിൽ ഇടിച്ചക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് ചോദിച്ച ഡ്രൈവറെ യുവതികൾ ചീത്തവിളിക്കുകയും ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. തടയാൻ വന്ന നാട്ടുകാർക്ക് നേരെയും ഇവർ തട്ടിക്കയറി. കൈകളിൽ ചെയിൻ ചുറ്റി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, യുവതികൾ നാട്ടുകാരെ ചീത്തവിളിക്കുന്നതും അശ്ലീലാംഗ്യങ്ങൾ കാണിക്കുന്നതും കാണാം. പിടിച്ചുമാറ്റാൻ ശ്രമിച്ച പുരുഷന്മാരെ ഇവർ ചവിട്ടുന്നുമുണ്ട്. പൊലീസ് വാഹനത്തിൽ കയറ്റിയ ശേഷവും ജനക്കൂട്ടത്തിന് നേരെ ആക്രോശിക്കുന്നത് ഇവർ തുടരുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പിന്നാലെ രണ്ട് യുവതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിൽ പൊതുസ്ഥലത്ത് അക്രമം നടത്തുന്നത് അനുവദിക്കാനാവില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Scroll to load tweet…

ബെംഗളൂരു നഗരത്തിൽ ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്നത് ഗൗരവകരമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ദിരാനഗറിൽ മദ്യപിച്ചോടിച്ച കാർ റെസ്റ്റോറന്റിന്റെ മതിലിൽ ഇടിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. മദ്യപാനം അക്രമത്തിനോ പൊതുശല്യത്തിനോ ഉള്ള ഒഴികഴിവല്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിക്കുന്നത്.