ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളുടെ ശോചനീയാവസ്ഥ കാണിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കയാണ് കാനഡക്കാരനായ യുവാവ്. മകനോടൊപ്പം നടന്നുപോകുന്ന വീഡിയോയില്‍ അപകടകരമായി കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും തുറന്ന കുഴികളും കാണാം. 

ബെം​ഗളൂരുവിലെ റോഡുകളുടെയും നടപ്പാതകളുടെയും ശോചനീയാവസ്ഥ വിവരിക്കുന്ന അനേകം സോഷ്യൽ മീഡിയാ പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്. കാനഡയിൽ നിന്നുള്ള ഒരാളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബെം​ഗളൂരുവിലെ വികസിതമെന്ന് പറയുന്ന പ്രദേശങ്ങളിൽ പോലും നടപ്പാതകൾ എത്രമാത്രം പൊട്ടിപ്പൊളിഞ്ഞതും അപകടകരവുമാണ് എന്നാണ് വീഡിയോയിൽ കാണുന്നത്. ബെം​ഗളൂരുവിൽ താമസിക്കുന്ന കാലേബ് ഫ്രീസെൻ എന്ന യുവാവാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

അതിൽ, ഇളയ മകനോടൊപ്പം ഇന്ദിരാനഗർ ഡബിൾ റോഡിലൂടെയാണ് കാലേബ് നടക്കുന്നത് എന്ന് കാണാം. വീഡിയോയിൽ, തകർന്ന നടപ്പാത, തുറന്ന കുഴികളും, പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും അടക്കം നടന്ന് പോവാൻ സാധിക്കാത്ത തരത്തിലാണ് ഉള്ളത്. ഒപ്പം മരങ്ങൾ ഉള്ളതും വാഹനങ്ങൾ‌ പാർക്ക് ചെയ്തിരിക്കുന്നതും ഒക്കെ കാരണം അതിലൂടെ നടന്ന് പോവുക എന്നത് തികച്ചും ബുദ്ധിമുട്ടേറിയ കാര്യമാണ് എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. വളരെ ശ്രദ്ധയോടെയാണ് കാലേബ് മകനെ ആ വഴിയിലൂടെ നടത്തുന്നത്. കാരണം, ഒന്ന് കണ്ണ് തെറ്റിയാൽ തന്നെ വലിയ അപകടം ഉണ്ടായേക്കാവുന്ന അവസ്ഥയാണ് നടപ്പാതയുടേത്.

ബെം​ഗളൂരുവിലെ തന്നെ ചിലവേറിയ ഇന്ദിരാ ​നഗനറിൽ കൂടി മക്കളുമായി നടക്കുമ്പോൾ ഓരോ അച്ഛനമ്മമാരും അനുഭവിക്കേണ്ടി വരുന്ന പ്രശ്നമാണ് ഇത് എന്നാണ് കാലേബ് പറയുന്നത്. എന്നാലും, ഇന്ത്യയിലെ നടപ്പാതകളേ ഇല്ലാത്ത മറ്റ് ന​ഗരങ്ങളെ അപേക്ഷിച്ച് ഇത് മെച്ചമാണ് എന്നും കാലേബ് പറയുന്നു. ഭാവിയിൽ ഇവിടെ സ്ഥിതി മെച്ചപ്പെടുമെന്നും കുട്ടികൾക്ക് സുരക്ഷിതമായി നടക്കാൻ മെച്ചപ്പെട്ട സൗകര്യങ്ങൾ ന​ഗരത്തിൽ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയും കലേബ് പങ്കുവയ്ക്കുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ബെം​ഗളൂരുവിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ചയെ കുറിച്ചാണ് പലരും പറഞ്ഞത്.