യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസാഫർനഗർ സന്ദർശനത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് സുരക്ഷാ ചുമതലയുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടര്‍. വീഡിയോ വൈറലായതോടെ, ഇയാളെ സസ്പെൻഡ് ചെയ്തു. 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് സബ് ഇൻസ്‌പെക്ടർ. മുസാഫർനഗറിൽ നടന്ന ഹൈ-സെക്യൂരിറ്റി പരിപാടിക്കിടെയാണ് ഇയാൾ മദ്യപിച്ചെത്തിയത്. ഒടുവിൽ ഇയാളെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കയാണ്. ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ ചൗബെ സിംഗിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. അച്ചടക്കലംഘനവും ഡ്യൂട്ടിയിലെ വീഴ്ചയും ചൂണ്ടിക്കാട്ടി സീനിയർ സൂപ്രണ്ട് സഞ്ജയ് കുമാർ വർമ്മയാണ് ഉത്തരവിട്ടത് എന്നും റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഖലാപർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ചൗബെ സിംഗിന് വിഐപി സുരക്ഷാ ചുമതല നൽകിയിരുന്നത്. എന്നാൽ, ഇയാൾ അവിടെ എത്തിയില്ലെന്ന് മാത്രമല്ല തഹസിൽ സദർ പരിസരത്തെ ഫാമിലി കോംപൗണ്ടിന് സമീപം പിന്നീട് ഇയാളെ മദ്യപിച്ച് അവശനായി കണ്ടെത്തി .

അലക്ഷ്യമായിട്ടാണ് ഇയാൾ യൂണിഫോം പോലും ധരിച്ചിരുന്നത്. മാത്രമല്ല, താൻ എവിടെയാണ് നിൽക്കുന്നതെന്ന് ഇയാൾ ഇടയ്ക്കിടെ ചോദിക്കുന്നുമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനത്തിനും പരിഹാസത്തിനും കാരണമായി തീരുകയും ചെയ്തു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് പിന്നാലെ ഫുഗാന സർക്കിൾ ഓഫീസർ യതീന്ദ്ര നാഗർ അറിയിച്ചത്. 

Scroll to load tweet…

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഇങ്ങനെയൊരു വീഴ്ച എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പൊലീസുകാരനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. വെറും സസ്‌പെൻഷൻ മാത്രം പോരെന്നും കർശനമായ നടപടി തന്നെ ഇയാൾക്കെതിരെ വേണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുകയാണ് .