തായ്‍ലാൻഡില്‍ വച്ച് വംശീയാധിക്ഷേപം നേരിട്ടതായി ഇന്ത്യന്‍ യുവാവ്. റെസ്റ്റോറന്‍റിലെ ബില്ലിനെ ചൊല്ലിയുണ്ടായ കണ്‍ഫ്യൂഷന്‍ അവസാനം വംശീയാധിക്ഷേപം വരെ എത്തുകയായിരുന്നു എന്നും യുവാവ്. 

വിദേശ രാജ്യങ്ങളിൽ നിന്നുള്ള വംശീയാധിക്ഷേപത്തിന്റെ അനുഭവങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. തായ്‍ലാൻഡിൽ നിന്നും അങ്ങനെ ഒരനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. കശ്മീർ സ്വദേശിയായ യുവാവാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. '@semicolonsandsuitcases' എന്ന പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് സമയത്തെ ബില്ലിനെച്ചൊല്ലിയുണ്ടായ ചെറിയ തർക്കമാണ് വംശീയാധിക്ഷേപത്തിലെത്തി നിന്നത് എന്നാണ് യുവാവ് പറയുന്നത്.

റെസ്റ്റോറന്റിലെ ബില്ലുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായപ്പോൾ, പരിഭാഷയ്ക്കായി ജീവനക്കാർ ഒരു സ്ത്രീയെ വിളിച്ചു വരുത്തി. എവിടെ നിന്നാണെന്ന ചോദ്യത്തിന് 'ഇന്ത്യ' എന്ന് മറുപടി നൽകിയതോടെയാണ് കാര്യങ്ങൾ മാറിയതെന്ന് യുവാവ് പറയുന്നു. ഇന്ത്യക്കാർ പൊതുവെ പണം നൽകാൻ മടിയുള്ളവരാണെന്നും പറഞ്ഞ് ആ സ്ത്രീ തനിക്ക് നേരെ തട്ടിക്കയറിയെന്നാണ് യുവാവിന്റെ ആരോപണം. സാഹചര്യം ആകെ മോശമായതോടെ യുവാവ് തന്നെ തായ് ടൂറിസ്റ്റ് പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് വന്നു. പൊലീസ് ഇടപെട്ടതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. പിന്നീട് റെസ്റ്റോറന്റ് മാനേജർ മാപ്പ് പറഞ്ഞതായും യുവാവ് വ്യക്തമാക്കി.

View post on Instagram

'തായ്‌ലൻഡ് വളരെ നല്ല സ്ഥലമാണെന്ന് പറയുന്നവർ ഇത് കാണണം. ആദ്യമായിട്ടാണ് എനിക്ക് ഇവിടെ നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്. ഇത് പണത്തിന്റെ പ്രശ്നമല്ല, മറിച്ച് ഒരു രാജ്യത്തെ മുഴുവൻ ആളുകളെയും ജനറലൈസ് ചെയ്ത് മോശമായി ചിത്രീകരിക്കുന്നതാണ് എന്നെ വേദനിപ്പിച്ചത്' അദ്ദേഹം വീഡിയോയിൽ പറഞ്ഞു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. തായ്‍ലാൻഡിൽ നിന്നും മോശം അനുഭവം ഉണ്ടായതായി ചിലർ കമന്റ് നൽകിയിട്ടുണ്ട്. അതുപോലെ, ആരെങ്കിലും മോശം കാര്യങ്ങൾ ചെയ്തുവെങ്കിൽ അതിന് ഒരു രാജ്യത്തെ മൊത്തം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന് പറഞ്ഞവരും ഉണ്ട്. അതേസമയം, വിദേശരാജ്യത്ത് പോകുമ്പോൾ മാന്യമായി പെരുമാറേണ്ടതുണ്ട്, ഇല്ലെങ്കിൽ അത് ആ രാജ്യത്തെ മൊത്തം ആളുകളെയും ബാധിക്കുമെന്ന് സൂചിപ്പിച്ചവരും ഉണ്ട്.