കാനഡയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥിനി പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പഠനവും പാർട്ട് ടൈം ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിനെ കുറിച്ചാണ് അവള്‍ പറയുന്നത്.
വിദേശരാജ്യങ്ങളിൽ പഠിക്കാനായി പോകുന്ന പല വിദ്യാർത്ഥികളും വലിയ പ്രയാസത്തിലൂടെ കടന്നു പോകാറുണ്ട്. പഠനത്തോടൊപ്പം തന്നെ പാർട് ടൈം ജോലി കൂടി ചെയ്താണ് അവർ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അതുപോലെ കാനഡയിൽ നിന്നും ഒരു വിദ്യാർത്ഥി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടുകളാണ് ജ്യോതി ഖരയാത്ത് എന്ന യൂസർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പഠനവും പാർട്ട് ടൈം ജോലിയും തമ്മിലുള്ള ബാലൻസിംഗിനെ ഒരു 'ലൂപ്പ്' എന്നാണ് ജ്യോതി വിശേഷിപ്പിക്കുന്നത്. സ്റ്റാർബക്സിലെ ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ജ്യോതി ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
'ഞാൻ ഇപ്പോൾ ഒരു ലൂപ്പിൽ അകപ്പെട്ടത് പോലെയാണ്. എനിക്ക് സ്കൂളിൽ പോകാൻ ഫീസ് വേണം, ഫീസ് അടയ്ക്കാൻ എനിക്ക് ജോലിയും വേണം. സ്കൂളിൽ നിന്ന് വരുന്നു, സ്റ്റാർബക്സിൽ ജോലിക്ക് പോകുന്നു, വീണ്ടും സ്കൂളിലേക്ക്... ഇതൊരു വലിയ ലൂപാണ്! എങ്കിലും ഞാൻ സന്തോഷവതിയാണ്' എന്നാണ് ജ്യോതി പറയുന്നത്.
വീഡിയോ ശ്രദ്ധയാകർഷിച്ചതോടെ നിരവധിപ്പേരാണ് കമന്റുകളുമായി വന്നത്. ഇന്റർനാഷണൽ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് പറയുന്നതാണ് ജ്യോതിയുടെ ഈ വീഡിയോ എന്ന് പലരും അഭിപ്രായപ്പെട്ടു. 'ഇതാണ് വിദേശത്തെ വിദ്യാർത്ഥി ജീവിതത്തിന്റെ യഥാർത്ഥ മുഖം' എന്നാണ് ഒരാൾ കമന്റ് നൽകിയത്. അതേസമയം, ജ്യോതിയുടെ പോസിറ്റീവ് മനോഭാവത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. വിദേശത്ത് പഠിക്കാൻ പോകുന്ന പല വിദ്യാർത്ഥികൾക്കും താമസം, ഭക്ഷണം, പഠനച്ചെലവ് എന്നിവ കണ്ടെത്താൻ ഇത്തരം കഠിനമായ ജോലികൾ ചെയ്യേണ്ടി വരാറുണ്ട്. ജീവിതത്തിലെ ഈ പ്രയാസകരമായ ഘട്ടം നമ്മളെ വലിയ പാഠങ്ങൾ പഠിപ്പിക്കുമെന്നും, നമ്മുടെ ഭാവി ജീവിതത്തിന് അത് വലിയ ഗുണം ചെയ്യുമെന്നും പലരും അഭിപ്രായപ്പെട്ടു.
