ചൈനയിൽ 32-കാരനായ യുവാവിന് വർഷങ്ങളായുള്ള വയറുവേദനയുടെ കാരണം സ്കാനിംഗിൽ കണ്ടെത്തി. 12-ാം വയസ്സിൽ വിഴുങ്ങിയ ഒരു തെർമോമീറ്റർ 20 വർഷമായി അദ്ദേഹത്തിന്റെ ചെറുകുടലിൽ കിടക്കുകയായിരുന്നു. ഒടുവിൽ 20 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ഇത് വിജയകരമായി പുറത്തെടുത്തു.

കുട്ടിക്കാലത്തെ കുസൃതി പിന്നീടൊരു ദുരന്തമായി മാറുന്ന കാഴ്ച മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു വാർത്തയാണ്. 20 വർഷത്തോളം വയറ്റിൽ കൊണ്ട് നടന്നത് ഒരു തെർമോ മീറ്റർ. ഒടുവിൽ 32 -ാം വയസിൽ നടത്തിയ ഒരു ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തു. അസാധാരണമായ ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് തെക്കു കിഴക്കൻ ചൈനയിലെ വെൻഷൗവിൽ നിന്നാണ്. 32 -കാരനായ വാങിന്‍റെ വയറ്റിൽ നിന്നാണ് ഡോക്ടർമാർ തെർമോ മീറ്റർ പുറത്തെടുത്തത്.

കാലങ്ങളായുള്ള വയറ് വേദന

കലാങ്ങളായുള്ള വയറ് വേദനയിൽ ബുദ്ധിമുട്ടിയ വാങ് ഒടുവിൽ വെൻഷോ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഫസ്റ്റ് അഫിലിയേറ്റഡ് ഹോസ്പിറ്റലിന്‍റെ ലോങ്‌ഗാങ് ബ്രാഞ്ചിലേക്ക് പോയി. വർഷങ്ങളായുള്ള വേദനയുടെ കാരണം കണ്ടെത്താൻ ഡോക്ടർമാർ പല പരിശോധനകളും നടത്തി. അതിൽ വയർ സ്കാൻ ചെയ്ത റിപ്പോർട്ട് കണ്ടപ്പോൾ ഞെട്ടിയത് ഡോക്ടർമാർ. വാങിന്‍റെ ചെറുകുടലിന്‍റെ തുടക്കത്തിൽ മെർക്കുറി അടങ്ങിയ പൊട്ടാത്ത ഒരു തെർമോ മീറ്റർ കിടക്കുന്നു. തെർമോ മീറ്റർ ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ വാങിനോട് മുമ്പ് വല്ല ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നോയെന്ന് അന്വേഷിച്ചു. അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നും പകരം കുട്ടിക്കാലത്തൊരിക്കൽ ഒരു തെർമോ മീറ്റർ വിഴുങ്ങിയിരുന്നെന്ന് വാങ് ഡോക്ടർമാരോട് പറഞ്ഞതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Scroll to load tweet…

12 -ാം വയസിൽ വിയുങ്ങിയ തെർമോ മീറ്റർ

12 -ാം വയസിലാണ് വാങ്, തെർമോമീറ്റർ വിഴുങ്ങിയത്. കുട്ടിക്കാലത്ത് അബദ്ധത്തിൽ സംഭവിച്ചതായിരുന്നു. എന്നാൽ, അച്ഛനോടും അമ്മയോടും പറ‍ഞ്ഞാൽ, വഴക്ക് പറയുമെന്ന് ഭയന്ന വാങ്. തെർമോ മീറ്റർ വിഴുങ്ങിയ കാര്യം ആരോടും പറഞ്ഞില്ല. ആദ്യകാലത്ത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവാത്തതിനാൽ വാങ് പിന്നെ അതിനെ കുറിച്ച് ഓർക്കാതെയായി. എന്നാൽ, അടുത്ത കാലത്തായി വയറുവേദന തുടങ്ങി. പല ഡോക്ടർമാരെ കണ്ടു. പലതരം മരുന്നുകൾ കഴിച്ചു. പക്ഷേ, വേദന മാത്രം മാറിയില്ല. ഒടുവിൽ സ്കാനിംഗിലാണ് തെർമോ മീറ്റർ കണ്ടെത്തിയത്. തെർമോ മീറ്ററിന്‍റെ അഗ്രം കുടൽ ഭിത്തിയിൽ നേരിട്ട് അമർന്ന അവസ്ഥയിലായിരുന്നു. അതാണ് വേദനയായി അനുഭവപ്പെട്ടത്. തെർമോ മീറ്ററിന്‍റെ കിടപ്പ് കുടൽ ഭിത്തിക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുമെന്നും രോഗിയ്ക്ക് ആന്തരിക രക്തസ്രാവത്തിന് കാരണമാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

20 മിനിറ്റ് നീണ്ട ശസ്ത്രക്രിയ

ശസ്ത്രക്രിയയിലൂടെ തെർമോ മീറ്റർ നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചു. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. തെർമോമീറ്റർ വർഷങ്ങളായി അദ്ദേഹത്തിന്‍റെ ശരീരത്തിനുള്ളിൽ കിടക്കുന്നു, അത് പിത്തരസ നാളങ്ങൾക്ക് വളരെ അടുത്തായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ കുടൽ ഭിത്തിക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതൽ. ഇതോടെ ഏറെ കരുതലോടെയാണ് ഡോക്ടമാർ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തത്. ഏതാണ്ട് 20 മിനിറ്റോളം ശസ്ത്രക്രിയ നീണ്ടു. ഒടുവിൽ തെർമോ മീറ്റർ കേടുകൂടാതെ പുറത്തെടുത്തു. 20 വർഷത്തോളം വയറ്റിൽ കിടന്ന തെർമോ മീറ്ററിലെ അടയാളങ്ങളെല്ലാം മാഞ്ഞിരുന്നു. അപ്പോഴും മെർക്കുറി കേടുകൂടാതെ അകത്ത് സുരക്ഷിതമായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.