കഴിഞ്ഞ തവണത്തെ തോൽവി പാക് താരങ്ങളുടെ മനസിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് അമേരിക്കൻ ലെഗ് സ്പിന്നർ മുഹമ്മദ് മുഹ്സിൻ മുന്നറിയിപ്പ് നൽകി.

കൊളംബോ: ടി20 ലോകകപ്പിൽ ഇന്ന് വീണ്ടുമൊരു ആവേശപ്പോരാട്ടം. മുൻ ചാമ്പ്യന്മാരായ പാകിസ്ഥാൻ ഇന്ന് അമേരിക്കയെ നേരിടും. രണ്ട് വർഷം മുമ്പ് ഡാളസിൽ നടന്ന ലോകകപ്പിൽ അമേരിക്കയോട് ഏറ്റ അപ്രതീക്ഷിത തോൽവിയുടെ ഓർമ്മകൾ പാകിസ്ഥാനെ വേട്ടയാടുമ്പോൾ, മുംബൈയില്‍ ഇന്ത്യയെ വിറപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ അട്ടിമറി ആവര്‍ത്തിക്കാനാണ് അമേരിക്ക തയ്യാറെടുക്കുന്നത്.

കഴിഞ്ഞ തവണത്തെ തോൽവി പാക് താരങ്ങളുടെ മനസിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് അമേരിക്കൻ ലെഗ് സ്പിന്നർ മുഹമ്മദ് മുഹ്സിൻ മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിൽ ക്രിക്കറ്റ് വളർന്നു വന്ന മുഹ്സിൻ അവിടുത്തെ മിക്ക താരങ്ങൾക്കൊപ്പവും കളിച്ചിട്ടുള്ളയാളാണ്.കഴിഞ്ഞ ലോകകപ്പിലെ തോൽവിയുടെ ഭാരം പാകിസ്ഥാന്‍റെ മേലുണ്ടാകും. ഈ പാക് ടീമിലെ മിക്ക താരങ്ങൾക്കൊപ്പവും ഞാൻ കളിച്ചിട്ടുള്ളതാണ്. അതിനാൽ അവരുടെ ശക്തിയും ബലഹീനതയും എനിക്കറിയാം. ആ രഹസ്യങ്ങൾ ഞാൻ തന്‍റെ ടീമുമായി പങ്കുവെച്ചിട്ടുണ്ടെന്നും മുഹ്സിൻ പറഞ്ഞു.

മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യയെ 77/6 എന്ന നിലയിൽ ബാറ്റിംഗ് തകര്‍ച്ചയിലേക്ക് തള്ളിയിട്ടാണ് അമേരിക്ക വിറപ്പിച്ചത്. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്ക് 29 റണ്‍സിന്‍റെ ജയം സമ്മാനിച്ചത്. ആ പ്രകടനം അമേരിക്കക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട പാകിസ്ഥാൻ ഇന്ന് വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ്. തുടർച്ചയായി ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ബാബർ അസമിനെ പുറത്തിരുത്തി പരിചയസമ്പന്നനായ ഫഖർ സമനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ എട്ടിലേ്ക് കടക്കാൻ പാകിസ്ഥാന് ഇന്നത്തെ വിജയം അനിവാര്യമാണ്.

അതേസമയം, പഴയ തോൽവിയെക്കുറിച്ച് തങ്ങൾ ചിന്തിക്കുന്നില്ലെന്ന് പാക് പേസർ സൽമാൻ മിർസ പറഞ്ഞു. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. കഴിഞ്ഞ ലോകകപ്പില്‍ അമേരിക്കയോടേറ്റ തോൽവി കഴിഞ്ഞുപോയ കാര്യമാണ്. ഈ ഫോർമാറ്റിൽ ഒരു ടീമും ചെറുതല്ലെന്ന് ഞങ്ങൾക്കറിയാം- മിർസ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക