ട്വന്റി20 ലോകകപ്പിലെ പാകിസ്ഥാന്‍ താരം ബാബർ അസമിന്റെ മെല്ലെപ്പോക്ക് ബാറ്റിംഗിനെതിരെ ക്രിക്കറ്റ് ഇതിഹാസങ്ങളായ റിക്കി പോണ്ടിംഗും രവി ശാസ്ത്രിയും രംഗത്ത്.
ലണ്ടന്‍: 2026-ലെ ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന മുന്‍ നായകന്‍ ബാബര്‍ അസമിന്റെ ബാറ്റിംഗ് ഫോമാണെന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളായ റിക്കി പോണ്ടിംഗും രവി ശാസ്ത്രിയും. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ 18 പന്തില്‍ 15 റണ്‍സെടുത്ത ബാബറിന്റെ മെല്ലെപ്പോക്ക് പാകിസ്ഥാന്റെ ബാലന്‍സിനെത്തന്നെ ബാധിക്കുന്നുവെന്ന് ഐസിസി റിവ്യൂവില്‍ ഇരുവരും ചൂണ്ടിക്കാട്ടി.
ബാബര്‍ സ്വന്തം മനോഭാവം മാറ്റണം: പോണ്ടിംഗ്
പോണ്ടിംഗ് പറയുന്നതിങ്ങനെ... ''18 പന്തില്‍ 15 റണ്‍സെടുക്കുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്ക് മാത്രമല്ല, മറുതലയ്ക്കല്‍ നില്‍ക്കുന്ന ബാര്‍റ്റര്‍ക്കും സമ്മര്‍ദ്ദമുണ്ടാക്കുകയാണ്. ബാബര്‍ നേരത്തെ തന്നെ ബൗണ്ടറികള്‍ കണ്ടെത്താന്‍ ശ്രമിക്കണം, അല്ലാത്തപക്ഷം കളിയിലെ മൊമെന്റം പൂര്‍ണ്ണമായും നഷ്ടപ്പെടും. ബാബറിനെ നാലാം നമ്പറില്‍ ഇറക്കുന്നതിന് പകരം മൂന്നാം നമ്പറിലേക്ക് മാറ്റുന്നതാണ് ഉചിതം. പവര്‍പ്ലേയിലെ നിയന്ത്രണങ്ങള്‍ ബാബറിന് സ്‌കോര്‍ ചെയ്യാന്‍ സഹായകമാകും.'' പോണ്ടിംഗ് നിരീക്ഷിച്ചു.
ഭയമില്ലാതെ കളിക്കണം: രവി ശാസ്ത്രി
കരിയറിന്റെ ഈ ഘട്ടത്തില്‍ പ്രതീക്ഷകളുടെ അമിതഭാരം ബാബറിനുണ്ടെന്ന് രവി ശാസ്ത്രി പറഞ്ഞു. ''ആദ്യ അഞ്ച് പന്തില്‍ ഔട്ടായാലും കുഴപ്പമില്ല, പക്ഷേ ബൗണ്ടറികള്‍ കണ്ടെത്താനുള്ള ശ്രമം ബാബറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം.'' ശാസ്ത്രി വ്യക്തമാക്കി. നിലയുറപ്പിക്കാന്‍ സമയം എടുക്കുന്ന പഴയ ശൈലി മാറ്റണമെന്നാണ് ശാസ്ത്രിയുടെ ഉപദേശം.
നെതര്‍ലന്‍ഡ്സിനെതിരെ 53 പന്തില്‍ 50 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഘട്ടത്തിലാണ് ബാബര്‍ ക്രീസിലെത്തിയത്. എന്നാല്‍ ബാബറിന്റെ ഇന്നിംഗ്സ് കളി അവസാന ഓവറുകളിലേക്ക് നീളാന്‍ കാരണമായി. ബാബര്‍ വേഗത കൂട്ടണമെന്ന് കമന്ററി ബോക്‌സിലിരുന്ന വസീം അക്രം മുന്നറിയിപ്പ് നല്‍കിയിട്ടും കാര്യമുണ്ടായില്ല. ഒടുവില്‍ ഫഹീം അഷ്റഫിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് പാകിസ്ഥാനെ കഷ്ടിച്ച് വിജയത്തിലെത്തിച്ചത്. നാലാം നമ്പറില്‍ ബാബര്‍ അസം പരാജയപ്പെടുമ്പോള്‍ സക്വാഡില്‍ പുറത്തിരിക്കുന്ന ഫഖര്‍ സമാനെപ്പോലെയുള്ള വെടിക്കെട്ട് താരങ്ങളെ പാകിസ്ഥാന്‍ പരിഗണിക്കേണ്ടി വരും. നാലാം നമ്പറില്‍ 150-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഫഖര്‍ സമാനോ യുവതാരം ഖവാജ നഫീയോ വരുന്നതാണ് പാകിസ്ഥാന് കൂടുതല്‍ ഗുണകരമാവുകയെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.

