മഞ്ഞ ജേഴ്സിയിലല്ലെങ്കിലും സഞ്ജുവിനെ കാണാന്‍ ചെന്നൈ ആരാധകര്‍ ഗ്യാലറിയിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മഞ്ഞ ജേഴ്സിയില്‍ ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറും മുമ്പ് മലയാളി താരം സഞ്ജു സാംസണ് ഒരു ഹോം കമിംഗ്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് ഓർഡര്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ സിംബാബ്‌വെക്കെതിരെ ചെന്നൈയില്‍ നടക്കുന്ന സൂപ്പര്‍ 8 പോരാട്ടത്തില്‍ സഞ്ജു വീണ്ടും ഇന്ത്യൻ ജേഴ്സിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞ ജേഴ്സിയിലല്ലെങ്കിലും സഞ്ജുവിനെ കാണാന്‍ ചെന്നൈ ആരാധകര്‍ ഗ്യാലറിയിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ തിലക് വർമ്മയ്ക്ക് പകരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചാല്‍ ചെന്നൈയിലെ ആരാധകര്‍ അത് ആവേശത്തോടെ സ്വീകരിക്കുമെന്ന് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായിരുന്ന എസ് ബദരീനാഥ് പറഞ്ഞു. ടോപ്പ് ഓർഡറിൽ ഇടംകൈയൻ ബാറ്റർമാർ നേരിടുന്ന സ്പിൻ വെല്ലുവിളി അതിജീവിക്കാൻ സഞ്ജുവിനെപ്പോലൊരു വലംകൈയൻ ബാറ്ററുടെ സാന്നിധ്യം അനിവാര്യമാണെന്നും ബദരീനാഥ് പറഞ്ഞു.അഭിഷേക് ശർമ മോശം ഫോമിലാണെങ്കിലും അടുത്ത മത്സരത്തിലും ഓപ്പണറായി നിലനിർത്തണമെന്നും ബദരീനാഥ് പറഞ്ഞു. അദ്ദേഹത്തെപ്പോലൊരു 'എക്സ്-ഫാക്ടർ' താരത്തെ ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് ബദരീനാഥ് വ്യക്തമാക്കി.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപറ്റനായിരുന്ന സഞ്ജു സാംസണ്‍ കഴിഞ്ഞ സീസണുശേഷമാണ് പരസ്പരധാരണ പ്രകാരം ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയത്. ചെന്നൈ ടീമില്‍ വിക്കറ്റിന് പിന്നില്‍ ധോണിയുടെ പിന്‍ഗാമിയായി സഞ്ജു അരങ്ങേറാനിരിക്കെയാണ് ഇന്ത്യൻ കുപ്പായത്തില്‍ ചെപ്പോക്കില്‍ കളിക്കാനുള്ള അവസരം ഒരുങ്ങുന്നത്. ടി20ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെയായിരുന്നു സഞ്ജുവിന് ലോകകപ്പ് ടീമിലെ ഓപ്പണര്‍ സ്ഥാനം നഷ്ടമായത്. പകരം ഇഷാന്‍ കിഷനാണ് ഓപ്പണര്‍ സ്ഥാനം സ്വന്തമാക്കിയത്. ലോകകപ്പിലും ഇഷാന്‍ തകര്‍ത്തടിച്ചതോടെ സഞ്ജു പകരക്കാരുടെ ബെഞ്ചിലായി. അഭിഷേക് ശര്‍മ അസുഖബാധിതനായതിനെ തുടര്‍ന്ന് നമീബിയക്കെതിരായ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് ഓപ്പണറായി അവസരം ലഭിച്ചത്. 8 പന്തില്‍ 22 റണ്‍സെടുത്ത് സഞ്ജു പുറത്താവുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക