വിജയ് ഹസാരെ ട്രോഫിയിൽ റിങ്കു സിംഗിന്റെയും ആര്യൻ ജുയാലിന്റെയും സെഞ്ചുറി മികവിൽ ഉത്തർപ്രദേശ് ഛണ്ഡിഗഡിനെതിരെ കൂറ്റൻ ജയം നേടി. 

രാജ്‌കോട്ട്: റിങ്കു സിംഗിന്റെ സെഞ്ചുറി കരുത്തില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഛണ്ഡിഗഡിനെതിരെ ഉത്തര്‍പ്രദേശിന് 227 റണ്‍സിന്റെ കൂറ്റന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഉത്തര്‍ പ്രദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സാണ് നേടിയത്. ആര്യന്‍ ജുയാല്‍ (118 പന്തില്‍ 134), റിങ്കു സിംഗ് (60 പന്തില്‍ 106) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഉത്തര്‍ പ്രദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഛണ്ഡിഗഡ് 29.3 ഓവറില്‍ 140ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ സീഷന്‍ അന്‍സാരിയാണ് ഛണ്ഡിഗഡിനെ തകര്‍ത്തത്.

32 റണ്‍സ് നേടിയ ഛണ്ഡിഗഡ് ക്യാപ്റ്റന്‍ മനന്‍ വൊഹ്‌റയാണ് ചണ്ഡിഗഡിന്റെ ടോപ് സ്‌കോറര്‍. തരണ്‍പ്രീത് സിംഗ് (24), സന്യം സൈനി (18), അങ്കിത് കൗഷിക് (16), തുഷാര്‍ ജോഷി (11), അര്‍ജുന്‍ അസാദ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അന്‍സാരിക്ക് പുറമെ വിപ്രജ് നിഗം രണ്ട് വിക്കറ്റ് വീഴ്ത്തി. കാര്‍ത്തിക് ത്യാഗി, വൈഭവ് ചൗധരി, പ്രശാന്ത് വീര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

നേരത്തെ, ഉത്തര്‍ പ്രദേശിന് തുടക്കത്തില്‍ തന്നെ അഭിഷേക് ഗോസാമിയുടെ (1) വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ജുയല്‍ - ധ്രുവ് ജുറല്‍ (67) സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 18-ാം ഓവറില്‍ ജുറല്‍ മടങ്ങി. തുടര്‍ന്നെത്തിയ സമീര്‍ റിസ്വി 32 റണ്‍സുമായി മടങ്ങി. 71 റണ്‍സാണ് റിസ്വി-ജുയല്‍ സഖ്യം ചേര്‍ത്തത്. പിന്നീട് ജുയല്‍ - റിങ്കു സഖ്യം 134 റണ്‍സും ടോട്ടലിനൊപ്പം ചേര്‍ത്തു. 45-ാം ഓവറില്‍ ജുയല്‍ പുറത്തായി. 118 പന്തുകള്‍ നേരിട്ട താരം എട്ട് സിക്‌സും ഏഴ് ഫോറും നേടി. തുടര്‍ന്നെത്തിയ പ്രശാന്ത് വീര്‍ റിങ്കുവിനൊപ്പം പുറത്താവാവാതെ നിന്നു. 60 പന്തുകളില്‍ നിന്നാണ് റിങ്കു 106 റണ്‍സ് നേടിയത്. നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്.

YouTube video player