ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം വനിതാ ടി20യില്‍ ഇന്ത്യക്ക് 113 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയുമാണ് ലങ്കയെ ചെറിയ സ്കോറില്‍ ഒതുക്കിയത്.

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം വനിതാ ടി20യില്‍ ഇന്ത്യക്ക് 113 റണ്‍സ് വിജയലക്ഷ്യം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ നാല് വിക്കറ്റ് നേടിയ രേണു സിംഗ്, മൂന്ന് പേരെ പുറത്താക്കിയ ദീപ്തി ശര്‍മ എന്നിവരാണ് തകര്‍ത്തത്. 27 റണ്‍സ് നേടിയ ഇമേഷ ദുലനിയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സ്‌നേഹ് റാണ, അരുന്ധതി റെഡ്ഡി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ദീപ്തി ശര്‍മ, രേണുക സിംഗ് എന്നിവരാണ് പകരക്കാര്‍.

അഞ്ചാം ഓവറിലാണ് ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിനെ ദീപ്തി പുറത്താക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് കൗറിന് ക്യാച്ച്. പവര്‍ പ്ലേയുടെ അവസാന ഓവറില്‍ രേണുക രണ്ട് വിക്കറ്റുകള്‍ നേടി. ഹര്‍ഷിത സമരവിക്രമ (2), ഹസിനി പെരേര (25) എന്നിവരെയാണ് രേണുക പുറത്താക്കിയത്. തുടര്‍ന്ന് നിലക്ഷിക സില്‍വ (4) കൂടി മടങ്ങിയതോടെ നാലിന് 45 എന്ന നിലയിലായി ലങ്ക. പിന്നീട് ദുലനി - കവിഷ ദില്‍ഹാരി സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു.

കവിഷയെ പുറത്താക്കി ദീപ്തിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ദുലാനിയെ രേണുകയും തിരിച്ചയച്ചു. തുടര്‍ന്ന് കൗഷിനി നുത്യാഗന (പുറത്താവാതെ 19) കൂട്ടിചേര്‍ത്ത റണ്‍സാണ് ലങ്കയെ 100 കടത്തിയത്. മല്‍ഷ ഷെഹാനിയാണ് പുറത്തായ മറ്റൊരു താരം. മല്‍കി മദാര (1) പുറത്താവാതെ നിന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗദ്, രേണുക സിംഗ് താക്കൂര്‍, ശ്രീ ചരണി.

ശ്രീലങ്ക: ചമാരി അത്തപ്പത്തു (ക്യാപ്റ്റന്‍), ഹസിനി പെരേര, ഹര്‍ഷിത സമരവിക്രമ, നിമിഷ മധുഷാനി, കവിഷ ദില്‍ഹാരി, നീലക്ഷിക സില്‍വ, ഇമേഷ ദുലാനി, കൗശാനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), മല്‍ഷ ഷെഹാനി, ഇനോക രണവീര, മല്‍കി മദാര.

YouTube video player