ഓപ്പണിംഗ് വിക്കറ്റില്‍ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. ആദ്യ ഓവറുകളില്‍ കരുതലോടെ കളിച്ച ഇരുവരും 8 ഓവറില്‍ രാജസ്ഥാനെ 81 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സിനെതിരെ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ഓപ്പണര്‍മാരുടെ വെടിക്കെട്ടിന് ശേഷം തകര്‍ന്നടിഞ്ഞ് രാജസ്ഥാന് റോയല്‍സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ 156 റണ്‍സിന്റെ കുഞ്ഞൻ വിജയലക്ഷ്യമാണ് കൊല്‍ക്കത്തക്ക് മുന്നിലുള്ളത്. 28 പന്തില്‍ 46 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 29 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ റിയാന്‍ പരാഗ്(12), ഷിമ്രോണ്‍ ഹെറ്റ്മെയര്‍(15) എന്നിവര്‍ മാത്രമാണ് രാജസ്ഥാന് നിരയില്‍ രണ്ടക്കം കടന്നത്. കൊല്‍ക്കത്തക്കായി കാര്‍ത്തിക് ത്യാഗിയും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന് രണ്ട് വിക്കറ്റെടുത്തു.
തകര്‍പ്പന്‍ തുടക്കം, പിന്നെ തകര്‍ച്ച
ഓപ്പണിംഗ് വിക്കറ്റില്‍ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. ആദ്യ ഓവറുകളില്‍ കരുതലോടെ കളിച്ച ഇരുവരും 8 ഓവറില്‍ രാജസ്ഥാനെ 81 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 28 പന്തില്‍ 46 റണ്‍സെടുത്ത വൈഭവിനെ വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് രാജസ്ഥാന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ഇതോടെ രാജസ്ഥാന്റെ റണ്ണൊഴുക്ക് നിലച്ചു. മിന്നും ഫോമിലുള്ള ധ്രുവ് ജുറെലിനെയും(5) ചക്രവര്‍ത്തി പുറത്തക്കിയപ്പോള്‍ യശസ്വി ജയ്സ്വാളിനെ സുനില്‍ നരെയ്ന് മടക്കി. 10.3 ഓവറില്‍ 97-1 എന്ന മികച്ച നിലയിലായിരുന്ന രാജസ്ഥാന് അവസാന 10 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 59 റൺസ് മാത്രമാണ് നേടാനായത്. ധ്രുവ് ജുറെല്‍ പുറത്തായതിന് പിന്നാലെ ജയ്സ്വാളും മടങ്ങി.
ഇതോടെ സ്കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞു. മധ്യ ഓവറുകളില്‍ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ചേര്‍ന്ന് പിടിമുറുക്കിയതോടെ രാജസ്ഥാന് സമ്മര്‍ദ്ദത്തിലായി. ക്യാപ്റ്റൻ റിയാൻ പരാഗിനെ(14 പന്തില്‍ 12) വരുണ്‍ ബൗള്‍ഡാക്കിയപ്പോള്‍ ഡൊണോവന്‍ ഫെരേരയെ(7) നരെയ്ന് പുറത്താക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ഷിമ്രോൺ ഹെറ്റ്മെയറെ(18 പന്തില്‍ 15) രവീന്ദ്ര ജഡേജ(9), രവി ബിഷ്ണോയ്(0) എന്നിവരെ കാര്‍ത്തിക് ത്യാഗി ഒരോവറില്‍ വീഴ്ത്തിയതോടെ രാജസ്ഥാന് 155 റണ്‍സിലൊതുങ്ങി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 14 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ കാര്‍ത്തിക് ത്യാഗി 22 റണ്‍സിന് 3 വിക്കറ്റെടുത്തു
