സായ് സുദർശന്റെ സെഞ്ചുറി മികവിൽ ഗുജറാത്ത് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം, വിരാട് കോലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും അർദ്ധസെഞ്ചുറികളുടെ പിൻബലത്തിൽ ആർസിബി മറികടന്നു.
ബെംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. സായ് സുദര്‍ശന്റെ (58 പന്തില്‍ 100) സെഞ്ചുറിയാണ് ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബി 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിരാട് കോലി (44 പന്തില്‍ 81), ദേവ്ദത്ത് പടിക്കല്‍ (27 പന്തില്‍ 55) എന്നിവരുടെ ഇന്നിംഗ്സുകളാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബി അഞ്ച് 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണിപ്പോള്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഗുജറാത്ത് ഏഴാം സ്ഥാനത്തും.
മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്ക് ജേക്കബ് ബേതലിന്റെ (14) വിക്കറ്റ് നേരത്തെ നഷ്ടമായിരുന്നു. പിന്നീട് കോലി - ദേവ്ദത്ത് സഖ്യം 115 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായത്. 27 പന്തില്‍ 55 റണ്‍സെടുത്ത ദേവ്ദത്തിനെ മടക്കി റാഷിദ് ഖാന് ബ്രേക്ക് ത്രൂ നല്കിയെയങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. ആറ് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്സ്. വൈകാതെ കോലിയും മടങ്ങി. 44 പന്തുകള്‍ നേരിട്ട കോലി എട്ട് ഫോറും നാല് സിക്സും നേടി. പിന്നാലെയെത്തിയ രജത് പടിധാര്‍ (8), ജിതേഷ് ശര്‍മ (10) എന്നിവര്‍ പെട്ടന്ന് മടങ്ങിയെങ്കിലും ടിം ഡേവിഡ് (10), ക്രുനാല്‍ പാണ്ഡ്യ (23) സഖ്യം ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ സായ് സുദര്ശന് മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ശുഭ്മാന്‍ ഗില്‍ (32), ജോസ് ബട്ലര് (25) എന്നിവരാണ് ഗുജറാത്ത് നിരയില്‍ പുറത്തായ മറ്റുതാരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (19), ജേസണ്‍ ഹോള്‍ഡര്‍ (23) പുറത്താവാതെ നിന്നു.

