പരിക്കേറ്റ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മയ്ക്ക് ഐപിഎല്ലിലെ ഏതാനും മത്സരങ്ങൾ കൂടി നഷ്ടമാകുമെന്ന് നായകൻ ഹാർദിക് പാണ്ഡ്യ അറിയിച്ചു.

മുംബൈ: പരിക്കിനെത്തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് ഐപിഎല്ലിലെ അടുത്ത ഏതാനും മത്സരങ്ങള്‍ നഷ്ടമാകും. വ്യാഴാഴ്ച പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന്റെ ടോസ് വേളയില്‍ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെയാണ് രോഹിത്തിന് ഹാംസ്ട്രിംഗ് പരിക്കേറ്റത്. അന്ന് 13 പന്തില്‍ 19 റണ്‍സെടുത്തു നില്‍ക്കെ താരം പരിക്കിനെത്തുടര്‍ന്ന് കളം വിട്ടിരുന്നു. ഇന്നത്തെ മത്സരത്തിന് മുമ്പ് അദ്ദേഹത്തെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.

താരം വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താന്‍ കുറച്ചു ദിവസം കൂടി വിശ്രമം ആവശ്യമാണെന്ന് ഹാര്‍ദിക് വ്യക്തമാക്കി. രോഹിത്തിന് പുറമെ മിച്ചല്‍ സാന്റ്‌നറും നിലവില്‍ മുംബൈ ടീമിന് ലഭ്യമല്ല. അതേസമയം, ക്വിന്റണ്‍ ഡി കോക്ക് ടീമിലേക്ക് തിരിച്ചെത്തിയത് മുംബൈയ്ക്ക് ആശ്വാസകരമാണ്. ടൂര്‍ണമെന്റ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രോഹിത്തിന്റെ അഭാവം മുംബൈയുടെ ബാറ്റിംഗ് നിരയ്ക്ക് വലിയ വെല്ലുവിളിയാണ്.

ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും കനത്ത നഷ്ടം സംഭവിച്ചിരുന്നു. സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പേസര്‍ ഖലീല്‍ അഹമ്മദ് പുറത്താവുകയായിരുന്നു. ഏപ്രില്‍ 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിനിടെയേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് വിനയായത്. ഈ സീസണില്‍ പവര്‍പ്ലേ ഓവറുകളില്‍ ചെന്നൈയ്ക്ക് നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കിയിരുന്ന താരത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്. മത്സരത്തിനിടെ ഖലീല്‍ അഹമ്മദിന്റെ വലത് തുടയിലെ പേശിക്കാണ് പരിക്കേറ്റത്.

വിശദമായ മെഡിക്കല്‍ പരിശോധനയില്‍ ഗ്രേഡ് 2 വിഭാഗത്തില്‍പ്പെട്ട പേശീ തള്ളല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമവും വിശ്രമമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണില്‍ താരം ഇനി കളിക്കില്ലെന്ന് ഉറപ്പായി. കൊല്‍ക്കത്ത ഇന്നിംഗ്സിലെ 17-ാം ഓവര്‍ എറിയുന്നതിനിടെയാണ് ഖലീലിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഓവറിലെ അവസാന പന്ത് എറിയാന്‍ ഓടിയടുത്ത താരം വേദനയെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്നുപോവുകയായിരുന്നു.

YouTube video player