ബാബർ അസം ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാനെ ജയിപ്പിച്ചാല്‍ ടിവി സ്റ്റുഡിയോയിലുള്ളവർക്കും കാണികൾക്കും സപ്പോർട്ട് സ്റ്റാഫിനും താൻ ഭക്ഷണം വാങ്ങി നൽകുമെന്നാണ് അഹമ്മദ് ഷെഹ്‌സാദ് വാഗ്ദാനം ചെയ്തു.
ഇസ്ലാമാബാദ്: പാകിസ്ഥാൻ നായകന്‍ ബാബർ അസമിനെതിരെ കടുത്ത പരിഹാസവും വെല്ലുവിളിയുമായി മുൻ സഹതാരങ്ങൾ. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മുന്നോടിയായി പാക് ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചയിലാണ് അഹമ്മദ് ഷെഹ്‌സാദും മുഹമ്മദ് ആമിറും ബാബറിന്‍റെ മോശം സ്ട്രൈക്ക് റേറ്റിനെയും ബാറ്റിംഗിനെയും വിമർശിച്ചത്.
ബാബർ അസം ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാനെ ജയിപ്പിച്ചാല്‍ ടിവി സ്റ്റുഡിയോയിലുള്ളവർക്കും കാണികൾക്കും സപ്പോർട്ട് സ്റ്റാഫിനും താൻ ഭക്ഷണം വാങ്ങി നൽകുമെന്നാണ് അഹമ്മദ് ഷെഹ്‌സാദ് വാഗ്ദാനം ചെയ്തു. ബാബർ ടീമിനെ ജയിപ്പിച്ചാൽ സ്റ്റുഡിയോയില്‍ ആഹാരം കരുതേണ്ടി വരില്ല, മുഴുവൻ ടീമിനും ഞാൻ ഭക്ഷണം നൽകുമെന്നായിരുന്നു ലൈവ് ടിവിയില്‍ ഷെഹ്‌സാദിന്‍റെ പ്രഖ്യാപനം.
150 സ്ട്രൈക്ക് റേറ്റിൽ 50-ൽ അധികം റൺസ് നേടി ബാബര്‍ ഇന്ത്യക്കെതിരെ പാകിസ്ഥാനെ ജയിപ്പിച്ചാൽ താൻ വിരമിക്കൽ പിൻവലിച്ച് ടീമിലേക്ക് മടങ്ങിയെത്താൻ തയ്യാറാണെന്നായിരുന്നു മുഹമ്മദ് ആമിർ പറഞ്ഞത്. ബാബർ അസമിന്‍റെ മോശം സ്ട്രൈക്ക് റേറ്റിനെ പരിഹസിച്ചായിരുന്നു ആമിറിന്‍റെ പ്രഖ്യാപനം. റഷീദ് ലത്തീഫും ബാബറിനെ പരിഹസിച്ച് ചർച്ചയിൽ പങ്കുചേർന്നു. അത്രയും നേരമൊന്നും ബാബര്‍ ക്രീസില്‍ നില്‍ക്കില്ലെന്നായിരുന്നു റഷീദ് ലത്തീഫിന്‍റെ പ്രതികരണം.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ 18 പന്തിൽ 15 റൺസെടുത്ത് ബാബർ പുറത്തായിരുന്നു. അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ 32 പന്തിൽ 46 റൺസെടുത്തെങ്കിലും താരത്തിമെല്ലെപ്പോക്ക് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ ക്രിക്കറ്റിലെ മുൻ താരങ്ങൾ തന്നെ ബാബറിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
