രാജസ്ഥാനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ കൊൽക്കത്ത ബൗളർ വരുണ്‍ ചക്രവര്‍ത്തി ഫോമിലേക്ക് തിരിച്ചെത്തി. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യന്‍ സ്പിന്നര്‍ എന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കി. 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ ജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് വിക്കറ്റ് 155 റണ്‍സാണ് നേടിയത്. 28 പന്തില്‍ 46 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയാണ് ടോപ് സ്‌കോറര്‍. കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യ മറികടന്നു. 34 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെ നിന്ന റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.

മൂന്ന് വിക്കറ്റ് പ്രകടനവുമായി ഫോമിലേക്ക് തിരിച്ചെത്തിയ വരുണ്‍ ഒരു നാഴികക്കല്ലും പിന്നിട്ടു. മത്സരത്തില്‍ വൈഭവ് സൂര്യവന്‍ശിയുടെ വിക്കറ്റ് വീഴ്ത്തിയതോടെ ട്വന്റി-20 ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന വേഗമേറിയ ഇന്ത്യന്‍ സ്പിന്നര്‍ എന്ന റെക്കോര്‍ഡ് വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കി. വെറും 155 ഇന്നിങ്‌സുകളില്‍ നിന്നാണ് വരുണ്‍ ഈ നേട്ടം കൈവരിച്ചത്. 160 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ കുല്‍ദീപ് യാദവിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

അര്‍ഷ്ദീപ് സിങ്ങിന് പിന്നാലെ ഈ നാഴികക്കല്ല് പിന്നിടുന്ന വേഗമേറിയ രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് വരുണ്‍. അര്‍ഷ്ദീപ് 151 ഇന്നിംഗ്‌സില്‍ നിന്നാണ് 200 വിക്കറ്റിലെത്തിയത്. ജയദേവ് ഉനദ്കട് (162), മുഹമ്മദ് ഷമി (165) എന്നിവരാണ് പിന്നിലുള്ള മറ്റുതാരങ്ങള്‍.

തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍ നിര

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും (39) സൂര്യവംശിയും (46) ചേര്‍ന്ന് രാജസ്ഥാന് നല്‍കിയത്. പവര്‍പ്ലേ ഓവറുകളില്‍ പത്തിന് മുകളില്‍ റണ്‍റേറ്റില്‍ 63 റണ്‍സ് ഇവര്‍ അടിച്ചുകൂട്ടി. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തി പന്തെറിയാന്‍ എത്തിയതോടെ രാജസ്ഥാന്റെ തകര്‍ച്ച തുടങ്ങി. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് വരുണ്‍ പിഴുതത്.

വരുണിന് പിന്തുണയുമായി സുനില്‍ നരൈന്‍ എത്തിയതോടെ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ പതറി. നരൈന്‍ 26 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. റിയാന്‍ പരാഗ് (12), ധ്രുവ് ജൂറല്‍ (5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ 155-ല്‍ അവസാനിച്ചു.

YouTube video player