ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐപിഎൽ മത്സരത്തിൽ വിരാട് കോലി ഇംപാക്ട് സബ്ബായി കളിക്കും. പരിക്കിനെ തുടർന്നാണ് ഈ മാറ്റം. ഇംപാക്ട് പ്ലെയർ നിയമത്തെ മുൻപ് വിമർശിച്ച കോലി ആദ്യമായാണ് ഈ റോളിൽ കളിക്കുന്നത്.

ബെംഗളൂരു: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി ഇംപാക്ട് സബ്ബായിട്ട് കളിക്കും. കഴിഞ്ഞ ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ കോലിക്ക് ഫീല്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പരിശീലനത്തിന് ശേഷം കായികക്ഷമത തെളിയിച്ചതോടെയാണ് താരം ടീമിലേക്ക് തിരിച്ചെത്തിയത്. മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിലോ അല്ലെങ്കില്‍ രണ്ടാമത് ബാറ്റിംഗിന് ഇറങ്ങുമ്പോഴോ കോ്ലിയെ കളത്തിലിറക്കാന്‍ ആര്‍സിബിക്ക് സാധിക്കും.

ആര്‍സിബി നിരയില്‍ ജേക്കബ് ഡഫിക്ക് പകരം ജോഷ് ഹേസല്‍വുഡ് ടീമിലിടം നേടി. മുംബൈയ്ക്കെതിരായ മത്സരത്തില്‍ ഡഫി കൂടുതല്‍ റണ്‍സ് വഴങ്ങിയിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന റാസിഖ് സലാമും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മറുഭാഗത്ത് ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട അതേ ടീമിനെ ലഖ്നൗ നിലനിര്‍ത്തി. ജോര്‍ജ് ലിന്‍ഡയാണ് ലഖ്നൗവിന്റെ പ്രധാന ഇംപാക്ട് പ്ലെയര്‍.

ഇംപാക്ട് പ്ലെയര്‍ നിയമവും കോലിയും

ആദ്യമായാണ് വിരാട് കോലി ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയറായി കളിക്കുന്നത്. ഈ നിയമത്തിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളാണ് കോഹ്ലി എന്നത് ശ്രദ്ധേയമാണ്. ''ഈ നിയമം ബാറ്റിംഗും ബൗളിംഗും തമ്മിലുള്ള സന്തുലിതാവസ്ഥ തെറ്റിക്കുന്നു. ബാറ്റിംഗ് നിരയ്ക്ക് ആഴം കൂടുന്നത് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നു. 160 റണ്‍സ് ഡിഫന്‍ഡ് ചെയ്യുന്നതാണ് ക്രിക്കറ്റിലെ യഥാര്‍ത്ഥ ആവേശം. ഫോറുകളും സിക്‌സറുകളും മാത്രം പോരാ.'' എന്ന് കോലി നേരത്തെ വ്യക്തമാക്കിയിരുന്നു.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, റിഷഭ് പന്ത് (ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, ദിഗ്വേഷ് സിംഗ് റാത്തി, പ്രിന്‍സ് യാദവ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ്മ, റാസിഖ് സലാം, ജോഷ് ഹേസല്‍വുഡ്.

YouTube video player