നടൻ ജഗദീഷ് ജീവിതത്തെ ഗൗരവത്തോടെ കാണുന്ന ആളാണെന്ന് സുഹൃത്ത് അപ്പ ഹാജ വെളിപ്പെടുത്തുന്നു. സിനിമയിലെ കോമഡി ഇമേജിൽ നിന്ന് വ്യത്യസ്തനായ അദ്ദേഹത്തോട് പുനർവിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടിയും അപ്പ ഹാജ തുറന്നു പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്ത താരം സമീപകാലത്ത് വേറിട്ടതും ക്യാരക്ടർ വേഷങ്ങളും ചെയ്താണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദവലയങ്ങളുള്ള ജഗദീഷിന്റെ സുഹൃത്തുക്കളിൽ ഒരാളാണ് അപ്പ ഹാജ. 'ഇൻ ഹരിഹർ നഗർ' മുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം.
ജീവിതത്തെ വളരെയേറെ ഗൗരവത്തോടെ കാണുന്നൊരാളാണ് ജഗദീഷ് എന്ന് പറയുകയാണ് അപ്പ ഹാജ. അവരുടെ കുടുംബവുമായും തനിക്ക് വലിയ അടുപ്പമുണ്ടായിരുന്നുവെന്നും ഹാജ പറയുന്നുണ്ട്. ഇടയ്ക്ക് ജീവിതത്തിലേക്ക് ഒരു കൂട്ടുവേണ്ടേന്ന് താൻ ജഗദീഷിനോട് ചോദിച്ചിട്ടുണ്ടെന്നും ചിരിയായിരുന്നു മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സിനിമയില്‍ കാണുന്നത് പോലെ ഒരു കോമേഡിയനല്ല ജഗദീഷേട്ടൻ. ഭാര്യ രമ ഫോറന്‍സിക്കിന്‍റെ ഹെഡ് ആയിരുന്നു. വളരെയേറെ ബഹുമാനം ലഭിക്കുന്നൊരു സ്ത്രീയായിരുന്നു. കുട്ടികള്‍ രണ്ടുപേരും വെല്‍ സെറ്റില്‍ഡ് ആണ്. കുട്ടിക്കാലം മുതലെ എനിക്ക് അറിയാം രമയുടെ അമ്മയ്ക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. ഊണ് കഴിക്കാനൊക്കെ എന്നെ വിളിപ്പിക്കുമായിരുന്നു. അവര്‍ മൂന്ന് പേര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു. രമയുടെ അമ്മ പ്രിന്‍സിപ്പലായിരുന്നു. അവര്‍ രണ്ടുപേരും പോയി. ജഗദീഷേട്ടനോട് ഞാന്‍ പറയും നല്ലൊരു പെണ്ണിനെ കെട്ടണ്ടേ. പുള്ളി അത് സീരിയസായി എടുക്കാറില്ല. ചിരിക്കും. സിനിമ സംവിധാനം ചെയ്യാനൊക്കെ കഴിവുള്ള ആളാണ്. ഇപ്പോള്‍ വീണ്ടും കത്തി നില്‍ക്കയാണ്. വീട്ടിലൊന്നും ഇരിക്കേണ്ട സമയമൊന്നും ഇല്ല”, എന്ന് അപ്പ ഹാജ പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് ആയിരുന്നു നടന്‍റെ പ്രതികരണം. അതേസമയം, മോഹനിയാട്ടം എന്ന സിനിമയാണ് ജഗദീഷിന്‍റേതായി തിയറ്ററില്‍ തുടരുന്ന ചിത്രം.



