വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരണം പതിമൂന്ന് ആയി. 

തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. നടന്നത് അതിദാരുണമായ സംഭവമാണെന്നും ഞെട്ടലോടെയാണ് വാർത്ത കേട്ടതെന്നും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. മരിച്ചവരുടെ കുടുംബത്തോടൊപ്പമെന്നും പരിക്കേറ്റവർ എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെന്ന് പ്രാർത്ഥിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

‘തൃശ്ശൂരിൽ നടന്ന അതി ദാരുണമായ സംഭവം ഞെട്ടലോടെയാണ് കേട്ടത്. എന്റെ മനസ് മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു’, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇന്ന് വൈകുന്നേരത്തോടെയാണ് തൃശ്ശൂർ മുണ്ടത്തിക്കോട്(തിരുവമ്പാടി) വെടിക്കെട്ട് നിർമാണ ശാലയില്‍ സ്ഫോടനം നടന്നത്. 

13 പേരുടെ മരണം നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന വിവരമാണ് പുറത്ത് വരുന്നത്. പതിമൂന്ന് പേര്‍ ചികിത്സയിലാണ്. ഇവരില്‍ അഞ്ച് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ വെന്‍റിലേറ്ററിലാണ്. നിർമാണ ശാലയില്‍ 40ഓളം പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. 5 ഏക്കറിലായി 8 വെടിപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതിൽ 5 പുരകൾ പൂർണമായി കത്തി നശിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ സഹായധനവും നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചിട്ടുണ്ട്. എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming