സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെയും വെളിപ്പെടുത്തി സംവിധായകൻ പ്രിയദര്‍ശൻ.

സംവിധായകൻ പ്രിയദര്‍ശൻ തന്റെ സിനിമാ ജീവിതത്തില്‍ ഒരു നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങുകയാണ്. തന്റെ നൂറാമത്തെ സിനിമ പ്രിയദര്‍ശൻ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാലാണ് നായകൻ. ഒരു അച്ഛനെയും മകനെയും ചുറ്റിപ്പറ്റിയുള്ള ഒരു മ്യൂസിക്കല്‍ ഡ്രാമയാകും തന്റെ നൂറാമത്തെ സിനിമയെന്ന് പ്രിയദര്‍ശൻ മിഡ് ഡേയോട് വെളിപ്പെടുത്തി.

പ്രിയദര്‍ശന്റെ വാക്കുകള്‍

പ്രശസ്‍ത കര്‍ണാടക സംഗീതജ്ഞൻമാരായ അച്ഛന്റെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ തമ്മിലുള്ള ഈഗോയും സംഗീതത്തിലെ പരസ്‍പര വിരുദ്ധമായ ഐഡിയോളജികളുടെ ഏറ്റുമുട്ടലിനും ഊന്നല്‍ നല്‍കിയുള്ളതാകും സിനിമ, മോഹൻലാല്‍ ആയിരിക്കും മകൻ കഥാപാത്രമാകുക. ഇത് ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്‍നറായിരിക്കും. ആക്ഷനും 12 ഗാനങ്ങളും ഉള്ള ഫാമിലി ഡ്രാമയായിരിക്കും. അച്ഛൻ സംഗീതജ്ഞൻ ഒരു പുതുമുഖമായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കഥകളിയിലും കര്‍ണാടിക്, ഹിന്ദുസ്ഥാനി സംഗീതത്തിലും പശ്ചാത്തലമുള്ള ഒരു സീനിയര്‍ ആളായിരിക്കണം അച്ഛൻ. കാരണം കഥകളി പെര്‍ഫോമേഴ്‍സ് നടൻമാരും പാട്ടുകാരും ആയിരിക്കും. അച്ഛനെ കാസ്റ്റ് ചെയ്യുന്നതാണ് വെല്ലുവിളി എസ് പി ബാലസുബ്രഹ്‍മണ്യം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാൻ അച്ഛൻ കഥാപാത്രമാകാൻ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചേനേ. മോഹൻലാല്‍ നന്നായി പാടാൻ കഴിവുള്ളയാളാണ്. മുമ്പ് പല സിനിമകളിലും പാടിയിട്ടുമുണ്ട്. പക്ഷേ ഈ സിനിമയില്‍ മോഹൻലാല്‍ ഒരു പാട്ടും പാടുന്നില്ല.

ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മാതാവായ ചിത്രത്തില്‍ ബിനു ജോര്‍ജ് അലക്സാണ്ടര്‍ സഹ നിര്‍മാതാവാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക