ഡ്രാഗണ്‍ എന്നാണ് ചിത്രത്തിന്റെ പേര്.
ഇന്ത്യൻ സിനിമ തന്നെ ശ്രദ്ധിക്കുന്ന സംവിധായകനാണ് പ്രശാന്ത് നീല്‍. കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കാൻ പ്രശാന്ത് നീലിന് കഴിഞ്ഞു. കെജിഎഫിന്റെ രണ്ടാം ഭാഗവും വന്ന് വൻ ഹിറ്റായതോടെ രാജ്യത്തെ വമ്പൻ താരങ്ങളും കൊതിക്കുന്ന സംവിധായകനായി അദ്ദേഹം മാറി. പിന്നീട് സലാര്‍ എന്ന ചിത്രവും വൻ വിജയം സ്വന്തമാക്കിയതോടെ രാജ്യത്തെ മുൻനിര സംവിധായകരില്‍ ഒരാളായി പ്രശാന്ത് നീല്‍ മാറി. സലാര്‍ രണ്ടും ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ് പ്രശാന്ത് നീല്‍. ജൂനിയര്‍ എൻടിആറാണ് ചിത്രത്തിലെ നായകൻ. ഡ്രാഗണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.
ചിത്രീകരണം പോലും പൂര്‍ത്തിയാകാത്ത ഡ്രാഗണിന്റെ ഒടിടി റൈറ്റ്സ് ഇനത്തില്‍ 125 കോടി രൂപയാണ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചത് എന്ന് ഒടിടിപ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂനിയര്‍ എൻടിആറിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ഒടിടി ഡീലാണ് ഇത്. നെറ്റ്ഫ്ലിക്സ് ആണ് ഡ്രാഗണിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇത്രയും വലിയ ഒടിടി ഡീല്‍ നടന്നത് സംസ്ഥാനത്തെ മറ്റ് താരങ്ങളെയും അമ്പരപ്പിച്ചിരിക്കുകയാണ്.
അതിനിടെ ഡ്രാഗണിന്റെ പേര് മാറ്റുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴില്‍ പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വഥ് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തിന്റെ അതേ പേരാണ് ഇത്. അതിനാല്‍ പേര് മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് പ്രശാന്ത് നീല്‍ ചിത്രത്തിന്റെ നിര്‍മ്മാണം.
നിര്‍മ്മാതാവ് രവി ശങ്കര്‍ പ്രശാന്ത് നീലിന്റെ ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ചര്‍ച്ചയായിരുന്നു. അസാധാരണത്വമുള്ള തിരക്കഥയാണ് ചിത്രത്തിന്റേതെന്നും ഇതിനു മുന്‍പ് അത്തരത്തിലൊന്ന് ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആകാശമാണ് അതിര്, രവി ശങ്കര്‍ പറഞ്ഞു. സലാറിന് ശേഷമെത്തുന്ന പ്രശാന്ത് നീല്‍ ചിത്രത്തിന്റെ റിലീസ് 2026 സംക്രാന്തിക്ക് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചിത്രീകരണം 60 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. രുക്മണി വസന്തിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
