യുട്യൂബ് റിവ്യൂവർ അശ്വന്ത് കോക്ക് താൻ ഒരു സിനിമയുടെ റിവ്യൂ ഡിലീറ്റ് ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്നു

യുട്യൂബിലെ മലയാളി മൂവി റിവ്യൂവേഴ്സിലെ വൈറല്‍ താരമാണ് അശ്വന്ത് കോക്ക്. തനിക്ക് മോശമെന്ന് തോന്നുന്ന സിനിമകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കല്‍ ആണ് അശ്വന്തിന്‍റെ രീതി. അതിനാല്‍ത്തന്നെ സിനിമാമേഖലയില്‍ ഉള്ളവര്‍ക്ക് അശ്വന്തിനോട് അലോഹ്യവുമുണ്ട്. സമീപകാലത്ത് പബ്ലിഷ് ചെയ്ത ഒരു റിവ്യൂ അശ്വന്ത് സ്വന്തം യുട്യൂബ് ചാനലില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നിലെ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് അശ്വന്ത് കോക്ക്. ആ ചിത്രവുമായി ബന്ധപ്പെട്ട ഒരാള്‍ വധഭീഷണി അടക്കം മുഴക്കിയെന്നും മോശം ഭാഷയില്‍ ഫോണിലൂടെ നിരന്തരം സംസാരിച്ചെന്നും അശ്വന്ത് കോക്ക് പറയുന്നു. എന്തുകൊണ്ട് താന്‍ അത്തരത്തില്‍ ഒരു തീരുമാനം എടുത്തെന്നും.

അശ്വന്ത് കോക്ക് പറയുന്നു

“അയാള്‍ എനിക്കുനേരെ വധഭീഷണി ഉയര്‍ത്തി. ആ സമയത്ത് ഞാന്‍ ഒരു ഡിപ്രസീവ് അവസ്ഥയില്‍ ആയിരുന്നു. ഒറ്റപ്പെടലിലും മാനസികമായി ദൗര്‍ബല്യത്തിലും ആയിരുന്നു. അഞ്ചാറ് ആളുകളുമായി കോഴിക്കോടേക്ക് വരികയാണെന്ന് ഇയാള്‍ പറഞ്ഞു. അയാള്‍ കൊച്ചിയില്‍ നിന്നാണ് വിളിച്ചത്. ഇയാള്‍ വിടുന്നില്ല, ഡിലീറ്റ് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ഇയാള്‍ നല്ല തെറിയാണ് പറയുന്നത്. ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല. രാത്രി അയാള്‍ വീണ്ടും വിളിച്ചു. എന്‍റെ മെന്‍റല്‍ കണ്ടീഷന്‍ മോശമായിരുന്നതുകൊണ്ട് എനിക്ക് ആ സമയത്ത് മാനസികമായി പ്രഷര്‍ എടുക്കാനുള്ള മനസ് ഉണ്ടായിരുന്നില്ല. എനിക്ക് മൂന്ന് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് റിവ്യൂ ഡിലീറ്റ് ചെയ്യാതെ നിയമപരമായി പോവുക. കോള്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നു. വധഭീഷണി മാത്രമല്ല, ഇയാള്‍ ഭീകരമായ സാധനങ്ങളാണ് പറഞ്ഞത്. പക്ഷേ ആ വഴി സ്വീകരിച്ചാല്‍ പിന്നെ അതിന്‍റെ പിറകെ പോകണം. രണ്ടാമത് ഇയാളുടെ വെല്ലുവിളി സ്വീകരിക്കാം. മൂന്നാമത്തെ ഓപ്ഷന്‍ ഈ ശല്യം ഒഴിവാക്കുക. റിവ്യൂ ഡിലീറ്റ് ചെയ്ത് ഒഴിവാക്കി കളയുക. അതാണ് ചെയ്തത്”, മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അശ്വന്ത് കോക്ക് പറഞ്ഞു.

“പക്ഷേ അന്ന് എന്‍റെ കണക്കുകൂട്ടല്‍ തെറ്റിയത് എവിടെയാണെന്ന് വച്ചാല്‍ ഞാന്‍ കരുതി ഇത് ഡിലീറ്റ് ചെയ്താല്‍ ആരും ശ്രദ്ധിക്കില്ല എന്ന്, ചെറിയ പടം ആ?തുകൊണ്ട്. പക്ഷേ ഇത് ഡിലീറ്റ് ചെയ്ത് മിനിറ്റുകള്‍ക്കുളില്‍ ഫേസ്ബുക്കിലെ ഒരു സിനിമാ​ഗ്രൂപ്പില്‍ ഇത് പറഞ്ഞ് പോസ്റ്റ് വന്നു. അതും അവരുടെ കളിയാണെന്നാണ് ഞാന്‍ മനസിലാക്കിയത്. പിന്നീട് നിരന്തരം പോസ്റ്റുകള്‍ വരാന്‍ തുടങ്ങി. പല സിനിമാക്കാരും പിന്നീട് പറയുന്നത് കേട്ടിട്ടുണ്ട്. അയാള്‍ നേരെ എന്‍റെ വീട്ടിലേക്ക് വന്നിട്ട് എന്നെ ​ഗണ്‍ പോയിന്‍റില്‍ നിര്‍ത്തി. തലയ്ക്ക് തോക്ക് വച്ചിട്ട് അപ്പോള്‍ തന്നെ ഞാന്‍ റിവ്യൂ ഡിലീറ്റ് ചെയ്തു എന്നൊക്കെയാണ് സിനിമക്കാര്‍ പറഞ്ഞുനടക്കുന്നത്. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഡിലീറ്റ് ചെയ്തതില്‍ എനിക്ക് പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ട്. അതുവരെ ഞാന്‍ ഒരു രീതിയിലും വഴങ്ങാത്ത ഒരാള്‍ എന്നൊരു ധാരണയായിരുന്നു ഇവര്‍ക്ക്. ആ ക്രെഡ‍ിബിലിറ്റി ഇവര്‍ക്ക് പൊളിക്കണമായിരുന്നു. ഡിലീറ്റ് ചെയ്ത കാര്യം ഇവര്‍ ഉപയോഗിക്കുമെന്ന് ഞാന്‍ കരുതിയില്ല”, അശ്വന്ത് കോക്ക് പറയുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming