വിവാദ ചിത്രം 'ദി കേരളാ സ്റ്റോറി 2'വിന്‍റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതിയുടെ സ്റ്റേ. 

കൊച്ചി: വിവാദ ചിത്രം 'ദി കേരള സ്റ്റോറി 2'വിന്‍റെ റിലീസ് തടഞ്ഞതിനെതിരെ അപ്പീലുമായി നിർമ്മാതാക്കൾ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് 'കേരള സ്റ്റോറി 2'വിന്‍റെ നിർമ്മാതാക്കൾ അപ്പീൽ നൽകിയത്. അപ്പീൽ ഇന്ന് രാത്രി 7 30ന് കോടതി പരിഗണിക്കും. 15 ദിവസത്തേക്കാണ് ചിത്രത്തിന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞത്. കേരള സ്റ്റോറി 2 എന്ന സിനിമ പ്രഥമദൃഷ്ട്യ മത സൗഹാര്‍ദത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് ഉൾപ്പടെ രംഗങ്ങൾ ചിത്രീകരിച്ച് ടീസറാക്കി പുറത്തുവിട്ട്, കേരളത്തിന്‍റെ മതേതര മുഖം വികൃതമാക്കി കാണിക്കാൻ ശ്രമിച്ച സിനിമയാണ്, തൽക്കാലം പെട്ടിയിൽ ഇരുന്നാൽ മതി എന്ന് കോടതി പറഞ്ഞിരിക്കുന്നത്. ആ വിദ്വേഷം വിളന്പാൻ അനുവദിക്കാതിരുന്ന കോടതി രൂക്ഷമായ പരാമർങ്ങളാണ് നടത്തിയത്. മതഭ്രാന്തിന്‍റെയും വര്‍ഗീയതയുടെയും നാടായി കേരളത്തെ ചിത്രീകരിക്കുന്ന സിനിമയ്ക്ക് പ്രദർശന അനുമതി നൽകിയ സെൻസർ ബോർഡ് നടപടിയെയും കോടതി വിമർശിക്കുകയാണ്. സിനിമക്ക് നല്‍കിയ പ്രദര്‍ശനാനുമതി പുനഃപരിശോധിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു.

സാമുദായിക ഐക്യത്തിന് പേരുകേട്ട കേരളത്തെ ആഗോള തലത്തില്‍ മതഭ്രാന്തിന്‍റെയും വര്‍ഗീയതയുടെയും നാടായി ചിത്രീകരിക്കാന്‍ സിനിമ കാരണമാകുമെന്നും ഈ ഘടകങ്ങളൊന്നും സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 'ദി കേരള സ്റ്റോറി 2' വിന്‍റെ റിലീസ് തടഞ്ഞത്. നിര്‍ബന്ധിച്ച് ബീഫ് കഴിക്കുന്ന രംഗമുള്‍പ്പെടെയുള്ള സിനിമയുടെ ടീസര്‍ കോടതി പരിശോധിച്ചു. ഇതൊരു പ്രത്യേക മത വിഭാഗവുമായുള്ള സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് പതിനഞ്ച് ദിവസത്തേക്ക് റിലീസ് സ്റ്റേ ചെയ്തത്. സിനിമക്ക് നല്‍കിയ പ്രദര്‍ശനാനുമതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സെന്‍സര്‍ ബോര്‍ഡിന് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനനെടുക്കണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി, ഫ്രഡി ഫ്രാന്‍സിസ് അടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍.

YouTube video player