ദേശീയ പുരസ്‌കാര ജേതാവ് രാഹുൽ റിജി നായരുടെ ആനിമേഷൻ ചിത്രം 'കിങ്കരകാവ്യം' അന്താരാഷ്ട്ര ഫെസ്റ്റിവലായ അനി-മേളയിൽ പ്രദർശിപ്പിക്കും. Kingara Kavyam Poem Of The Enslaved Malayalam 2D Animation Short Film
ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുൽ റിജി നായർ ഒരുക്കിയ അനിമേഷൻ ചിത്രം 'കിങ്കരകാവ്യം' ആനിമേഷൻ-വിഎഫ്എക്‌സ്-ഗെയിമിങ് മേഖലയിലെ അന്താരാഷ്ട്ര ഫെസ്റ്റിവലായ അനി- മേളയിലേക്ക് (Ani-Mela) യിൽ പ്രദർശിപ്പിക്കും. സൗത്ത് ഏഷ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് കിങ്കരകാവ്യം. ഫെബ്രുവരി 19 മുതൽ 22 വരെയാണ് മേള അരങ്ങേറുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കാവ്യാത്മകമാണ് കിങ്കരകാവ്യം. ഇന്നത്തെ കൊച്ചിയും ആഫ്രിക്കയും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാൽ ചിലപ്പോൾ പല ഉത്തരങ്ങളും നമ്മുക്ക് മുന്നിലുണ്ടാവും. എന്നാൽ പതിനേഴാം നൂറ്റാണ്ടിലെ കൊച്ചിയും ആഫ്രിക്കയും തമ്മിൽ എന്താണ് ബന്ധം എന്ന്ചോദിക്കുമ്പോൾ അത് ചരിത്രത്തെയും മനുഷ്യകുലം കടന്നുവന്ന ഭീകരമായ അവസ്ഥകളിലേക്കുമാണ് കൊണ്ടുചെന്നത്തിക്കുന്നത്.

കിങ്കരകാവ്യം പതിനേഴാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ നിന്നും സായിപ്പ് കൊച്ചിയിലെ തമ്പുരാന് വിറ്റ ആഫ്രിക്കൻ അടിമയുടെയും, കുഞ്ഞല എന്ന സ്ത്രീയുടെയും കഥയാണ്. അതിൽ പ്രണയമുണ്ട്, വിരഹമുണ്ട്, മാജിക്കൽ റിയലിസമുണ്ട്, രാഷ്ട്രീയമുണ്ട്, വേദനകളും നിശ്ശബ്ദതയുമുണ്ട്. കാലത്തിന്റെയും സ്വത്വത്തിന്റെയും അതിരുകൾ മറികടക്കുമ്പോൾ അടിച്ചമർത്തൽ രൂപപ്പെടുത്തിയ ജീവിതങ്ങളുടെ വേദനയെ ബഹുമാനിക്കുക എന്നതാണ് തന്റെ വിഷൻ എന്ന് സംവിധായകൻ രാഹുൽ റിജി നായർ പറയുന്നുണ്ട്. അത്തരമൊരു വീക്ഷണത്തെ അടിവരയിടുന്ന അനിമേഷൻ ചിത്രം കൂടിയാണ് കിങ്കരകാവ്യം.

എന്തായിരുന്നു നമ്മുടെ ഭൂതകാലം എന്നത് വീണ്ടും ഓർമ്മപ്പെടുത്തുന്ന ചിത്രം കൂടിയാണ് 14 മിനിറ്റ് ദൈർഘ്യമുള്ള കിങ്കരകാവ്യം. കുഞ്ഞലയും കാപ്പിരിയും ഒരു വംശത്തിന്റെ പ്രതിനിധകൾ കൂടിയായി മാറുന്നു. എങ്ങനെയാണ് നമ്മുടെ ഭൂതകാലം നമ്മെ രൂപപ്പെടുത്തുന്നത് എന്ന് ചിത്രം ഓർമ്മപ്പെടുത്തുന്നു. ലോകത്തെമ്പാടും വലിയ ആരാധകർ അനിമെ ചിത്രങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ കിങ്കരകാവ്യം മലയാളത്തിന് ആനിമേഷൻ സിനിമകളിലേക്കുള്ള വലിയ സാധ്യതകൾ കൂടിയാണ് തുറന്നിടുന്നത്.
രണ്ട് കാലഘട്ടങ്ങളെയും രണ്ട് സംസ്കാരങ്ങളെയും കൂടിയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. അത് കേവലം ആഖ്യാനത്തിന് വേണ്ടിയുള്ള ഒരു ടൂൾ മാത്രമായിരുന്നില്ല എന്ന് കിങ്കരകാവ്യം കാണുമ്പോൾ നമുക്ക് മനസിലാവും. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ കഥാപാത്രങ്ങളെ ലൈവ് ആക്ഷൻ സിനിമയിലൂടെ കാണിക്കാനുള്ള പരിമിതികൾ ഉള്ളതുകൊണ്ട് കൂടിയാണ് രാഹുൽ റിജി നായർ ഇത്തരമൊരു മീഡിയം തിരഞ്ഞെടുത്തത് എന്നത് വ്യക്തമാണ്.

ഒറ്റമുറി വെളിച്ചം, ഡാകിനി, കള്ളനോട്ടം, ഖൊഖൊ, കീടം, ഫ്ലാസ്ക് തുടങ്ങീ ഫീച്ചർ ചിത്രങ്ങളാണ് രാഹുൽ റിജി നായർ മുൻപ് സംവിധാനം ചെയ്തത്. ഒറ്റമുറി വെളിച്ചത്തിലൂടെ 2017 ൽ മികച്ച സിനിമയ്ക്കുള്ള സംസഥാന പുരസ്കാരം സ്വന്തമാക്കിയ രാഹുൽ റിജി നായർ, കള്ളനോട്ടം എന്ന ചിത്രത്തിലൂടെ 2019 ൽ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ജയ് മഹേന്ദർ, കേരളം ക്രൈം ഫയൽസ് എന്നീ വെബ് സീരീസുകളുടെ നിർമ്മാതാവ് കൂടിയാണ് രാഹുൽ റിജി നായർ.



