കൂടെയുള്ളതുകൊണ്ട് ഭയമില്ലെന്നും അവർ വ്യക്തമാക്കി. താൻ ചെയ്ത നല്ല കാര്യങ്ങൾ ആളുകൾ മറന്നുവെന്നും, സ്നേഹിച്ചവരിൽ നിന്ന് പോലും തിക്താനുഭവങ്ങൾ ഉണ്ടായെന്നും ലക്ഷ്മി നായർ പറയുന്നു. Lakshmi Nair

കുക്കിങ് വ്ലോഗുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി നായർ. 2017 തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ആയിരുന്നപ്പോൾ കോളേജിലെ വിദ്യാർത്ഥികളോട് ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ലക്ഷ്മി നായർക്കെതിരെ പരാതി ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ അന്നത്തെ സംഭവത്തെ കുറിച്ചും താൻ കടന്നുപോയ കാര്യങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് ലക്ഷ്മി നായർ.

മറ്റുള്ളവർ എന്ത് പറയുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നും, ഒരു സമയത്ത് ഏറ്റവും കൂടുതൽ വെറുപ്പ് സമ്പാദിച്ചിട്ടുള്ള ആളാണ് താനെന്നും പറഞ്ഞ ലക്ഷ്മി നായർ മനസാവാചാ അറിയാത്ത കാര്യങ്ങളൊക്കെ ആരോപണമായി വരുമ്പോൾ ഭൂമി പിളർന്ന് താഴോട്ട് പോയാലോ എന്ന് തോന്നുമെന്നും ലക്ഷ്മി നായർ കൂട്ടിച്ചേർത്തു.

"നമുക്ക് സത്യമറിയാവുന്നിടത്തോളം എന്തിന് ആശങ്കപ്പെടണം. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ഞാൻ കാര്യമാക്കുന്നില്ല. നല്ല തൊലിക്കട്ടി വേണം. ഒരു സമയത്ത് ഏറ്റവും കൂടുതൽ ഹേറ്റ് കിട്ടിയ ആളാണ് ഞാൻ. പിന്നെ വരുന്നതെല്ലാം ചെറിയ വിഷയമാണ്. അതിനപ്പുറമൊന്നും വരാനില്ല. അതിനപ്പുറം മരണമാണ്. മനസാവാചാ അറിയാത്ത കാര്യങ്ങളൊക്കെ ആരോപണമായി വരുമ്പോൾ ഭൂമി പിളർന്ന് താഴോട്ട് പോയാലോ എന്ന് തോന്നും. നമ്മളുടെ കയ്യിൽ സത്യമുണ്ടെങ്കിൽ ശക്തരായിരിക്കാം. എന്തിനാണ് പേടിക്കുന്നത്. ആരെയാണ് പേടിക്കുന്നത്. തെറ്റ് ചെയ്തില്ലെങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. ആത്മാഭിമാനം ഉള്ളിടത്തോളം ആരുടെ മുന്നിലും മുട്ടുകുത്തേണ്ട. എന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ ഏത് ലെവലിൽ വേണമെങ്കിലും ക്ഷമ പറയും." ലക്ഷ്മി നായർ പറയുന്നു.

"ഞാൻ ക‌ടന്ന് വന്ന വിവാദങ്ങളിൽ സാധാരണ ഒരാളാണെങ്കിൽ തകർന്ന് പോകും. ആൾക്കാർ അത്രയും ആഘോഷിച്ചു. മറികടക്കുക ചെറിയ കാര്യമല്ല. വീട്ടുകാരെ ബാധിച്ചു. പക്ഷെ ഞാൻ പറയുന്ന രീതിയിൽ തെറ്റൊന്നും ചെയ്തിട്ടില്ല. 20 ശതമാനം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ 200 ശതമാനം ചീത്ത വിളിയാണ് എനിക്ക് കിട്ടിയത്. ഞാൻ ചെയ്ത 80 ശതമാനം നല്ല കാര്യങ്ങൾ ആളുകൾ മറന്നു. ഞാൻ ചെയ്ത നല്ല കാര്യങ്ങൾ സ്വീകരിച്ചവരെവിടെ. അവരെയാെന്നും ഞാൻ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചു. അതൊക്കെ വേ​ദനിപ്പിച്ചു. പിന്നിൽ നിന്ന് കുത്തിയത് പോലെ ചിലർ സംസാരിച്ചു. സ്നേഹിച്ചവർ തിരിഞ്ഞ് കൊത്തുന്നു. ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നല്ലതിന് വേണ്ടിയായിരുന്നു." ലക്ഷ്മി നായർ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി നായരുടെ പ്രതികരണം.