തനിക്ക് കുറേക്കാലം ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോൾ അത് തിരികെ ലഭിച്ചെന്നും മമ്മൂട്ടി വെളിപ്പെടുത്തി. Mammotty talks about his loss of smell disabilty.

ഗന്ധം തിരിച്ചറിയാനുള്ള തന്റെ പരിമിതിയെ കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി. കുറെ കാലം തനിക്ക് ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ തിരിച്ചുകിട്ടിയിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. കാഴ്ചയും കേൾവിയും ശ്വാസമെടുക്കാൻ കഴിയുകയും ചെയ്യുക എന്നതാണ് മനുഷ്യന് ഏറ്റവും പ്രധാനമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

"ഞാൻ ഷൂട്ടിങ്ങിനിടെ ഒരാൾക്ക് കാതിൽ വെക്കാൻ ഒരു ശ്രവണ സഹായി വാങ്ങിച്ചുകൊടുത്തിരുന്നു. അയാളത് കുറച്ച് നേരം വച്ചിട്ട് എടുത്ത് എറിഞ്ഞുകളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാൾ പോവുകയും അയാൾ പിന്നീടൊരിക്കലും ആ ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല. കാഴ്ചയും കേൾവിയുമാണ് മനുഷ്യൻ ഏറ്റവും കൂടുതൽ ആവശ്യം. ശ്വാസം വലിക്കുകയും വേണം. മണമില്ലേലും നമ്മൾ ശ്വാസം വലിക്കും. കുറെ കാലത്തിന് എനിക്ക് ഇല്ലായിരുന്നു ഇതൊന്നും. ഇപ്പോൾ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്." മമ്മൂട്ടി പറയുന്നു. കെയർ ആന്റ് ഷെയർ ഫൗണ്ടേഷന്റെ വാർഷികത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

പേട്രിയറ്റ്

അതേസമയം മഹേഷ് നാരായണൻ ഒരുക്കുന്ന 'പേട്രിയറ്റ്' ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത് എന്ന് ഫഹദ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ, നയൻ‌താര തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഏപ്രിൽ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ്.

YouTube video player