Ramesh Pisharody criticize social media motivational speakers. സമൂഹ മാധ്യമങ്ങളിലെ മോട്ടിവേഷണൽ സ്പീക്കർമാരെ, പ്രത്യേകിച്ച് ജീവിതാനുഭവമില്ലാത്ത ചെറുപ്പക്കാരെ, രമേശ് പിഷാരടി വിമർശിക്കുന്നു.

സമൂഹ മാധ്യമങ്ങളിലെ മോട്ടിവേഷണൽ സ്പീക്കർമാരെ കുറിച്ച് രമേശ് പിഷാരടി പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. പത്ത് വയസുള്ള കുട്ടിയൊക്കെ എന്ത് കണ്ടിട്ടാണ് നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതെന്നും, എന്ത് ജീവിതാനുഭവത്തിൽ നിന്നാണ് അവർക്ക് ഈ മോട്ടിവേഷൻ വരുന്നരുതെന്ന് തനിക്ക് അറിയില്ലെന്നും രമേശ് പിഷാരടി പറയുന്നു. മാസം ഒമ്പതര ശതമാനം പലിശയ്ക്ക് ലോൺ എടുത്ത് കൊടുത്താൽ ഇവരൊക്കെ മോട്ടിവേഷൻ നിർത്തി പണിക്ക് പോകുന്നത് താൻ കാണിച്ചുതരാമെന്നും രമേശ് പിഷാരടി തമാശ രൂപേണ പറയുന്നു.

"മോട്ടിവേഷന്‍ മുട്ടി എന്നാണ് ഇനി ആളുകള്‍ മരിക്കുക എന്ന് അറിഞ്ഞാല്‍ മതി, അത്രത്തോളം മോട്ടിവേഷന്‍ ഇപ്പോള്‍ ഇന്റർനെറ്റിലുണ്ട്. ഞാന്‍ നോക്കുമ്പോള്‍ ഒരു പത്ത് വയസ്സുള്ള ചെക്കന്‍ നിന്ന് മോട്ടിവേറ്റ് ചെയ്യുന്നു. അവന്‍ എന്ത് കണ്ടിട്ടാണ്, എന്ത് ജീവിതാനുഭവത്തിൽ നിന്നുമാണ് നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതെന്ന് ഒരു പിടുത്തവുമില്ല. നമ്മള്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്ന രീതിയിലാവില്ല അവന്‍ ജീവിക്കാന്‍ പോകുന്നത്. അത്തരക്കാര്‍ പറയുന്ന കാര്യങ്ങളൊന്നും നമ്മള്‍ കേള്‍ക്കേണ്ടതില്ല." രമേശ് പിഷാരടി പറയുന്നു.

'അച്ഛന്‍ ലോണ്‍ അടക്കുന്നത് കൊണ്ടാണ് മോട്ടിവേഷൻ'

"പിന്നെ ഈ മോട്ടിവേഷന്‍ തരുന്ന ആളുകള്‍ പറയുന്ന കാര്യങ്ങളാണ് നിങ്ങളുടെ പാഷന് പിറകെ പോവുകയെന്നത്. പക്ഷേ നിങ്ങള്‍ക്ക് പാഷനുള്ള സ്ഥലവും, പ്രതിഭയുള്ള സ്ഥലവും ഒന്നല്ലെങ്കില്‍ നിങ്ങള്‍ പെട്ട് പോകും. ഒരു ഫോര്‍മുല വണ്‍ റേസിങ് നടക്കുന്ന ട്രാക്കില്‍ ഓട്ടോറിക്ഷ കൊണ്ട് പോകുന്ന അവസ്ഥയായിരിക്കും നമ്മള്‍ക്ക്. ഈ ഓട്ടോറിക്ഷയും കൊണ്ട് നടന്ന് സ്‌ട്രെസ്സ് അടിക്കുക എന്നല്ലാതെ മറ്റൊരു കാര്യവുമില്ല. ഇത്തരത്തിലുള്ള മോട്ടിവേഷന്‍ കൊണ്ട് നിങ്ങള്‍ തെറ്റായ ദിശയിലേക്ക് പോകും. കംഫര്‍ട്ട് സോണ്‍ പൊട്ടിക്കുക എന്നതിലല്ല ഇത് പൊട്ടിച്ചിട്ട് നിങ്ങൾ എവിടെ പോകുമെന്നതിലാണ് കാര്യം. ലോകത്തെപ്പറ്റിയോ ജീവിതത്തെപറ്റിയോ ഒരു കിണയും അറിയാത്തവന്മാരാണ് മോട്ടിവേറ്റ് ചെയ്യുന്നത്. അച്ഛന്‍ ലോണ്‍ അടക്കുന്നത് കൊണ്ടാണ് മോട്ടിവേഷൻ. ഒമ്പതര ശതമാനം പലിശക്ക് ഒരു ലോണ്‍ എടുത്തുകൊടുത്താല്‍ ഇവർ മോട്ടിവേഷന്‍ നിര്‍ത്തി പണിക്ക് പോകുന്നത് ഞാൻ കാണിച്ചുതരാം." രമേശ് പിഷാരടി കൂട്ടിച്ചേർത്തു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം.

YouTube video player