ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. പ്രതികരണവുമായി ഷിയാസ് കരിം

ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് തനിക്കെതിരെ വന്നിരിക്കുന്ന പരാതിയില്‍ പ്രതികരണവുമായി ബിഗ് ബോസ് മുന്‍താരം ഷിയാസ് കരിം. വന്നിരിക്കുന്നത് വ്യാജ പരാതിയാണെന്നും താന്‍ മുന്‍പ് കേസ് കൊടുത്ത ഒരു സ്ത്രീയാണ് പരാതിക്കാരിയെന്നും ഷിയാസ് ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഷിയാസ് കരിമിന്‍റെ പ്രതികരണം.

ഷിയാസ് കരിമിന്‍റെ പ്രതികരണം

“എന്‍റെ പേരില്‍ ഒരു പീഡന പരാതി വരുന്നുണ്ട്. എന്‍റെ കല്യാണം കഴിഞ്ഞിട്ട് ഒന്നു രണ്ട് വര്‍ഷം ആവാറായി. എനിക്ക് ഒരു കുട്ടിയുണ്ട്. ഞാന്‍ മാന്യമായിട്ടാണ് ജീവിക്കുന്നത്. എന്‍റെ കുടുംബവുമായി അത്ര അടുപ്പമുള്ള ഒരു സ്ത്രീയാണ് പരാതിക്കാരി. എന്‍റെ ഭാര്യയില്‍ നിന്നും എന്‍റെ ഉമ്മയില്‍ നിന്നും പെങ്ങളില്‍ നിന്നും ഇവര്‍ കുറച്ച് സ്വര്‍ണ്ണം വാങ്ങിച്ചിട്ടുണ്ട്. ഇതൊന്നും ഞാന്‍ അറിയുന്നില്ല. കുറച്ച് പ്രശ്നം ആയി കഴിഞ്ഞപ്പോഴാണ് ഇതൊക്കെ ഞാന്‍ അറിയുന്നത്. എന്‍റെ ഫാമിലിയില്‍ കയറി കുറച്ച് പേഴ്സണല്‍ കാര്യങ്ങളില്‍ ഇടപെടുകയും അത് കുറച്ച് പ്രശ്നം ആയപ്പോഴുമാണ് ഞാനിത് അറിയുന്നത്. കാശും സ്വര്‍ണ്ണവും വാങ്ങിച്ച കാര്യം. എന്‍റെ ഉമ്മയ്ക്കും പെങ്ങള്‍ക്കും എനിക്കുമൊക്കെ കുറച്ച് പൈസ ഇവര്‍ അയച്ചിട്ടുണ്ട്. ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാനും മറ്റും. ഞാന്‍ അവരില്‍ നിന്നും കോടികള്‍ പറ്റിച്ചുവെന്ന് ഇവര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് ഞാന്‍ ഇവരുടെ പേരില്‍ കേസ് കൊടുത്തു. ആ കേസ് ഫയല്‍ ചെയ്ത് ഇവര്‍ക്ക് നോട്ടീസ് ചെന്നപ്പോള്‍ ഇവര്‍ ഇപ്പോള്‍ എന്‍റെ പേരില്‍ ഒരു കള്ളക്കേസുമായി വന്നിരിക്കുകയാണ്. കേരള പൊലീസിലും നിയമത്തിലുമൊക്കെ ഭയങ്കര വിശ്വാസമുള്ള ആളാണ് ഞാന്‍. മുന്‍പ് ഒരു കേസില്‍ ഫൈറ്റ് ചെയ്ത ആളാണ് ഞാന്‍. ഇതും അതുപോലെ ഫൈറ്റ് ചെയ്യും.”

ഷിയാസ് കരിമിന് എതിരെയുള്ള പരാതി

കൊച്ചിയിൽ താമസിക്കുന്ന സ്ത്രീയാണ് ഷിയാസ് കരിമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പാലാരിവട്ടം പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്. ഷിയാസ് 49 ലക്ഷത്തോളം രൂപ പലതവണയായി തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. ഷിയാസ് കരീമിനെതിരെ ഇന്ന് രാവിലെയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന ബിസിനസുകാരിയായ സ്ത്രീ പരാതിയുമായി പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പരാതിയില്‍ ചൂണ്ടിക്കാട്ടുന്നതിങ്ങനെ- 2023 ജൂണിലാണ് ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി. 2024 ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായി. ആദ്യ ഘട്ടത്തില്‍ പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് തന്‍റെ പക്കല്‍ നിന്ന് വാങ്ങി. തന്‍റെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതോടെ ജിം തുടങ്ങാനെന്ന പേരില്‍ 22 ലക്ഷം രൂപ പിന്നെയും വാങ്ങി. ജിം തുടങ്ങിയാല്‍ അതില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി. തന്നെ ആജീവനാന്തകാലം ഒപ്പം നിര്‍ത്താമെന്ന് വാഗ്ദാനം നല്‍കി.

അതിനിടെ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് തന്‍റെ ഗര്‍ഭപാത്രം നീക്കിയപ്പോള്‍ ഷിയാസ് തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അതിനിടയിലും ലൈംഗിക ചൂഷണം തുടര്‍ന്നു. വിവാഹത്തിതായി വസ്ത്രങ്ങള്‍ എടുക്കാനും വിവാഹ സല്‍ക്കാരം നടത്താനുമെല്ലാം തന്‍റെ കയ്യില്‍ നിന്ന് ഷിയാസ് പണം വാങ്ങി. വിവാഹ ശേഷവും താനുമായി ഷിയാസ് അടുപ്പം തുടര്‍ന്നുവെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പരാതിക്കാരി. കൊച്ചിയിലും കോഴിക്കോടും പല ഹോട്ടലുകളിലും താന്‍ ലൈംഗിക ചൂഷണത്തിന് ഇരായായി. താന്‍ എതിര്‍ത്തതോടെ സുഹൃത്തുമായി തന്‍റെ കോഴിക്കോടുള്ള ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തും, ഇതടക്കം ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആകെ 49 ലക്ഷം രൂപ തട്ടിയെന്നും പരാതിയിൽ പറയുന്നു.

Asianet News Live | Kerala Election | Assembly Election 2026 | Kerala Breaking News | Malayalam News