ഒരു ലക്ഷം രൂപയില്‍ താഴെയാണ് ചിത്രത്തിന് ആകെ ലഭിച്ചത്.
ഇന്ത്യൻ സിനിമ കോടികളുടെ വ്യവസായമാണ്. നിരവധി 1000 കോടി ക്ലബുകള്‍ ഇന്ത്യൻ സിനിമയില്‍ നിന്നുണ്ടാകുന്നു. എന്നാല്‍ കോടികള്‍ ചെലവഴിച്ചിട്ടും നിസ്സാരമായ തുക മാത്രം ലഭിച്ച സിനിമകളും ഇന്ത്യയില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. അത്തരമൊരു കഥയാണ് ദ ലേഡി കില്ലറിന്റേത്.
2023ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ചിത്രമാണ് ദ ലേഡി കില്ലര്‍. ഏകദേശം 45 കോടി ആയിരുന്നു ചിത്രത്തിന്റെ ബജറ്റ്. ലഭിച്ചത് ആകട്ടെ ഒരു ലക്ഷത്തില്‍ താഴെയും. റിലീസ് ദിവസം ഇന്ത്യയിലൊട്ടാകെ വിറ്റത് വെറും 293 ടിക്കറ്റുകളും.
അജയ് ബാഹ്‍ലാണ് ചിത്രത്തിന്റെ സംവിധാനം. അര്‍ജുൻ കപൂര്‍ നായകനായി എത്തി. ഭൂമി പെഡ്‍നേക്കറായിരുന്നു ചിത്രത്തിലെ നായിക. പ്രിയങ്ക ബോസ്, എസ് എം സഹീര്‍, ഏകവല്ലി ഖന്ന, ഡെൻസില്‍ സ്‍മിത്ത്, ദീപക് ടോകസ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. ടി സീരിസ് ഫിലിംസായിരുന്നു നിര്‍മാണം.
ചിത്രത്തിന്റെ പരാജയം എങ്ങനെയാണ് ബാധിച്ചത് എന്ന് ഒരു അഭിമുഖത്തില്‍ നായിക ഭൂമി പെഡ്‍നേക്കര്‍ വ്യക്തമാക്കിയിരുന്നു. അതൊരു ഹൃദയഭേദകമായിരുന്ന സമയമായിരുന്നു. ഞാൻ പൂര്‍ണ്ണമായും തളര്‍ന്നുപോയി. അതില്‍ നിന്ന് എങ്ങനെ കരകയറണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു ഇരുണ്ട കാലഘട്ടമായാണ് ഇപ്പോള്‍ അതിനെ കാണുന്നത് എന്നും ഭൂമി പെഡ്‍നേക്കര്‍ വ്യക്തമാക്കി. ഞങ്ങള്‍ വായിച്ച തിരക്കഥ പൂര്‍ണ്ണമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ 35 ശതമാനം ഷൂട്ട് ചെയ്‍തില്ല. പെട്ടെന്ന് ചിത്രം റിലീസ് ചെയ്യുകയാണെന്ന് എന്നോട് പറഞ്ഞു. ഇപ്പോഴും എനിക്ക് അത് എനിക്ക് ഒരു നിഗൂഢത പോലെയാണ് തോന്നുന്നത്. ബജറ്റ് വിചാരിച്ചതിലും കൂടുതലായെന്നും കൂടുതല്‍ സമയമെടുത്തെന്നും എന്നോട് പറഞ്ഞു. നടിയെന്ന നിലയില്‍ ആ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ല. ഇത് എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചതല്ല. പുറത്തിറങ്ങിയത് ഒരു അപൂര്‍ണ ചിത്രമായിരുന്നു. ഒരു പക്ഷേ താൻ സിസ്റ്റത്തിന്റെ ഭാഗമായിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു തരത്തില്‍ താൻ കൈകാര്യം ചെയ്യുമായിരുന്നുവെന്നും ഭൂമി പെഡ്‍നേകര്‍ പറഞ്ഞു.
